കൊച്ചി:  വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകണമെന്നുള്ള  സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. പുതിയ ഉത്തരവ് കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയായി മാറിയിരിക്കുകയാണ്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ബി.പി.സി.എൽ ഓയിൽ എന്നീ കമ്പനികളാണ് ഹർജി നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതിന് മുമ്പ് കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് വിപണി വിലയ്ക്ക് കെഎസ്ആർടിസിക്ക് ഇന്ധനം നൽകാൻ ഇടക്കാല ഉത്തരവ് നൽകിയത്. കെഎസ്ആർടിസിയുടെ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് അറിയിച്ചാണ് കമ്പനികൾ ഹർജി നൽകിയത്. വിപണി വിലയേക്കാൾ മുപ്പത് രൂപയോളം അധിക വിലയാണ് ഡീസലിന് പൊതുമേഖലാ എണ്ണക്കമ്പനികൾ കെഎസ്ആർടിസിയിൽ നിന്ന് ഈടാക്കുന്നത്.


എന്നാൽ ഈ നടപടിയാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞത്.      വൻകിട ഉപഭോക്താവ് എന്ന പേരിലാണ് എണ്ണകമ്പനികൾ  കെഎസ്ആർടിസിയിൽ നിന്ന് അധിക വില ഈടാക്കിയിരുന്നത്. ഈ വില നിർണ്ണയത്തിൽ അപാകതയുണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞിരുന്നു. കെഎസ്ആർടിസിക്ക് കൂടിയ വിലയ്ക്ക് ഇന്ധനം നൽകുന്ന നടപടി വിവേചനപരമാണെന്നും കോടതി പറഞ്ഞിരുന്നു.


 അതേസമയം കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ശമ്പള പ്രതിസന്ധിയിൽ പ്രതിഷേധിച്ച്  വിവിധ തൊഴിലാളി യൂണിയനുകൾ ഇന്ന് പണിമുടക്ക് നടത്തുകയാണ്. അർദ്ധരാത്രി തുടങ്ങിയ പണിമുടക്ക് വെള്ളിയാഴ്ച രാത്രി 12 മണി വരെ നീളും. സമരത്തെ നേരിടാൻ മാനേജ്മെൻറ് ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. എങ്കിലും പണിമുടക്കിൽ ഉറച്ച് നിൽക്കുന്നതായി ഐ എൻ ടി യു സി, ബി എം എസ്, എ ഐ ടി യു സി യൂണിയനുകൾ അറിയിച്ചിട്ടുണ്ട്.  93 യുണിറ്റുകളിൽ നിന്നായി  പ്രതിദിനം 3700 ഷെഡ്യുളുകളാണ് കെ എസ് ആർ ടി സിക്ക് ഉള്ളത്. ഇതിൽ 40% ത്തോളം ഷെഡ്യൂളുകളെയെങ്കിലും സമരം ബാധിക്കും എന്നാണ് അനുമാനിക്കുന്നത്. 


ശമ്പള വിതരണം അടക്കമുള്ള വിഷയങ്ങളിൽ കെ എസ് ആർ ടി സിയിലെ പ്രതിപക്ഷ സംഘടനകളും മാനേജ്മെന്റും നടത്തിയ ചർച്ച പരാജയമായതോടെയായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചത്. 24 മണിക്കൂർ പണിമുടക്കുമെന്നായിരുന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചത്. മന്ത്രി മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. ഈ മാസം 10 ന് ശമ്പളം നൽകാമെന്നാണ് വ്യാഴായ്ച നടന്ന ചർച്ചയിൽ കോർപറേഷൻ സി എം ഡി ബിജു പ്രഭാകർ വ്യക്തമാക്കിയത്.



എന്നാൽ 10 ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. ശമ്പളം നൽകാൻ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന്  ആത്മാർത്ഥമായ ശ്രമമുണ്ടാകുന്നില്ല. ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്ന് യാത്രക്കാർ മനസിലാക്കണമെന്നും  ഇപ്പോൾ സൂചന സമരമാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ  പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ വ്യക്തമാക്കി.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.