തിരുവനന്തപുരം: കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാർ പിതാവിനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകർ. മാനസിക വിഭ്രാന്തിയുള്ളവരാണ് കാട്ടാക്കടയില്‍ ആക്രമണം നടത്തിയതെന്നും അത്തരക്കാരെ മാനേജ്‍മെന്‍റ് സംരക്ഷിക്കില്ലെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. അക്രമത്തില്‍ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ  ചുരുക്കം ചില മാനസിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാനപരമായ പ്രശ്‍നം. ഇത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെന്‍റ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ഗതാഗതമന്ത്രി ആന്റണി രാജുവിന്‍റെയും സർക്കാരിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയാന്‍ തന്നെയാണ് സർക്കാർ നിർദേശം നൽകിയിട്ടുള്ളതെന്നും എംഡി പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിദ്യാർഥികളുടെ കൺസഷനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് പിതാവിനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിച്ചത്. ആമച്ചൽ സ്വദേശി പ്രേമാനന്ദനും മകൾക്കുമാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വച്ച് ജീവനക്കാരുടെ മർദനമേറ്റത്. മർദനത്തിന് ഇരയായ അച്ഛനും മകളും ആശുപത്രിയിൽ എത്തി ചികിത്സ തേടി. പിതാവിനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.


കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ പ്രസ്താവനയുടെ പൂർണരൂപം:


തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്. പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നു. ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആർ.ടി.സി എന്ന മഹാ പ്രസ്ഥാനത്തിൽ. കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്റനൻസ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്നു പോന്നിരുന്നു.


ALSO READ: തിരുവനന്തപുരത്ത് അച്ഛനും മകൾക്കും കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനം


കടുത്ത  പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ  ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്. ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു.


ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനസ്സിലാക്കണം... അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല. ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിന്റെയും ഗവൺമെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെൻറ് നൽകിയിട്ടുള്ള നിർദ്ദേശം.


ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ. ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാൻ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാർത്ഥ്യബോധം നമുക്കേവർക്കും ഉണ്ടാകേണ്ടതാണ്, എന്നാൽ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നിങ്ങൾ നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിന്റെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.