തിരുവനന്തപുരം: കെഎസ്‍യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ. കെഎസ്‍യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് കേരള സർവകലാശാലയുടെ കണ്ടെത്തൽ. അൻസിലിന്റെ സർട്ടിഫിക്കറ്റിലെ ഒപ്പ്, സീൽ, രജിസ്റ്റർ നമ്പർ എന്നിവ യഥാർഥമല്ലെന്ന് കേരള സർവകലാശാല അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അൻസിലിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരീക്ഷ കൺട്രോളർ ഡിജിപിക്ക് പരാതി നൽകി. നിഖിൽ തോമസിനെതിരായ പരാതിക്കൊപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയിരിക്കുന്നത്. പരീക്ഷാ കൺട്രോളറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പരാതി നൽകിയതായി സർവകലാശാല രജിസ്ട്രാര്‍ അറിയിച്ചു.


എന്നാൽ, തനിക്കെതിരായ വ്യാജ സ‍ർട്ടിഫിക്കറ്റ് ആരോപണം തള്ളി അൻസിൽ ജലീൽ രം​ഗത്തെത്തി. ഇത് സംബന്ധിച്ച് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. താൻ ആലപ്പുഴ എസ്ഡി കോളേജിൽ ആണ് പഠിച്ചതെന്നും പഠിച്ച അധ്യയന വർഷം പാസായില്ലെന്നും കോഴ്സ് കംപ്ലീറ്റ് ചെയ്യുക മാത്രമാണ് ചെയ്തതെന്നും അൻസിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറയുന്നു. തനിക്കെതിരെ വരുന്ന വ്യാജ സർട്ടിഫിക്കറ്റ് ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.


അതേസമയം, വ്യാജ ഡി​ഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്ഐ നേതാവ് നിഖിൽ തോമസിനെതിരെ പോലീസ് കേസെടുത്തു. വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ ചുമത്തിയാണ് നിഖിലിനെതിരെ കേസെടുത്തിരിക്കുന്നത്. വിവാദത്തിൽ അന്വേഷണം കലിം​ഗയിലേക്കും നീളുകയാണ്. കായംകുളം പോലീസ് കലിം​ഗ സര്‍വകലാശാലയിലെത്തി വിവരങ്ങൾ ശേഖരിക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.


ഇതിനിടെ, വിഷയത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാല ഡിജിപിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. സംഭവത്തിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടപെട്ടു. കേരള സർവകലാശാല വി സിയോട് ​ഗവർണർ വിശദാംശങ്ങൾ ആരാഞ്ഞിട്ടുണ്ട്. വി സി ഗവർണരെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. അതിനിടെ സംഭവം വിവാദമായതോടെ നിഖിൽ തോമസിനെ എസ്എഫ്ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി.


ALSO READ: Fake Certificate Controversy: മുഴുവൻ SFI പ്രവർത്തകർക്കും ഒരു പാഠം, നിഖിൽ തോമസിനെ പ്രാഥമികാംഗത്വത്തിൽ നിന്നും പുറത്താക്കി


എസ്.എഫ്.ഐയുടെ മുഴുവൻ പ്രവർത്തകർക്കും പാഠമാകുന്ന രീതിയിൽ നിഖിൽ തോമസിനെ എസ്.എഫ്.ഐയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു. 
ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും നിഖിലിനെ മാറ്റി നിർത്തിയിരുന്നു. പിന്നീട് സംഘടന വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു.


എന്നാൽ നിഖില്‍ നല്‍കിയ വിശദീകരണം സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലായിരുന്നു. നിഖില്‍ നൽകിയ സർട്ടിഫിക്കറ്റുകളിൽ കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റിനെ സംബന്ധിച്ച് മാത്രമാണ് എന്തെങ്കിലും പരിശോധന നടത്തുവാനുള്ള സാധ്യത എസ്.എഫ്.ഐക്ക് മുമ്പിൽ ഉണ്ടായിരുന്നത്. ഇത് പരിശോധിച്ച സമയത്ത് കേരള യൂണിവേഴ്സിറ്റിയുടെ എലിജിബിലിറ്റി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്ന് ബോധ്യപ്പെടുകയും ചെയ്തു.


എന്നാൽ കലിംഗ യൂണിവേഴ്സിറ്റിയിൽ റെഗുലറായി കോഴ്സ് പൂർത്തീകരിക്കാൻ നിഖിൽ തോമസിന് എങ്ങനെ സാധിച്ചു എന്നത് ചോദ്യമുയര്‍ത്തി. ഇത് സംബന്ധിച്ച് പരിശോധന നടത്താൻ കലിംഗ യൂണിവേഴ്സിറ്റിയിൽ വിവരാവകാശം നൽകുക മാത്രമായിരുന്നു എസ്.എഫ്.ഐയുടെ മുൻപിലുള്ള ഏക മാർഗം. പിന്നീട് പുറത്തുവന്ന വാർത്തകൾ പ്രകാരം നിഖിൽ തോമസ് കലിംഗ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി ആയിരുന്നില്ല എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്- എസ്എഫ്ഐ നേതൃത്വം പറയുന്നു.


കേരളത്തിന് പുറത്തുള്ള പല യൂണിവേഴ്സിറ്റികളുടെയും പേരിൽ വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് നൽകുന്ന ഏജൻസികൾ കേരളത്തിന് അകത്തും പുറത്തും പ്രവർത്തിക്കുന്നുണ്ട്. ഇത് രാജ്യമാകെ പടർന്ന് കിടക്കുന്ന മാഫിയാ സംഘമാണ്. ഇത്തരം മാഫിയാ സംഘത്തിന്‍റെ സഹായത്തോടെ സർട്ടിഫിക്കറ്റ് നിർമ്മിക്കുന്ന ഒട്ടനേകം ചെറുപ്പക്കാരിൽ ഒരാളായി നിഖിൽ തോമസും മാറി എന്നു വേണം മനസ്സിലാക്കാൻ. ഒരിക്കലും ഒരു എസ്.എഫ്.ഐ പ്രവർത്തകൻ ചെയ്യാൻ പാടില്ലാത്ത പ്രവർത്തനമാണ് നിഖിൽ തോമസ് ചെയ്തതെന്നും എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷ  കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.