മലപ്പുറം: മന്ത്രി ഇ. പി ജയരാജനും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്‍. ശിവങ്കറിനും   ബാധകമായ നിയമം ജലീലിനും ബാധകമെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം.പി. 


COMMERCIAL BREAK
SCROLL TO CONTINUE READING

'മന്ത്രി ജലീല്‍ രാജിവെക്കുന്നത് വരെ യുഡിഎഫ് പ്രതിഷേധം തുടരും. ആരോപണമുയര്‍ന്നപ്പോള്‍ തന്നെ ഇ. പി ജയരാജന്‍ മന്ത്രിസ്ഥാനം രാജിവെച്ചിരുന്നു. ഇതുപോലെ തന്നെ ശിവശങ്കരനെ മാറ്റിനിര്‍ത്തിയിരുന്നു', കുഞ്ഞാലിക്കുട്ടി പറഞ്ഞു.


നേരത്തെ മുസ്ലീം  ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദും ഇതേ സമാന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ജലീലിനെ സംരക്ഷിക്കുന്നത് സി.പി.എമ്മിന്‍റെ  മുഖം കൂടുതല്‍ വികൃതമാക്കാന്‍ മാത്രമേ ഉപകരിക്കുവെന്നും അദ്ദേഹം  പറഞ്ഞിരുന്നു.


വെള്ളിയാഴ്ചയാണ് മന്ത്രി കെ. ടി ജലീലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. അനുമതിയില്ലാതെ വിദേശത്ത് നിന്ന് മതഗ്രന്ഥം കൊണ്ടുവന്നതും സ്വര്‍ണക്കടത്ത് കേസും ബന്ധപ്പെടുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.


ഇതോടെ  സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് (Gold smuggling case) കേന്ദ്ര ഏജന്‍സിയുടെ ചോദ്യം ചെയ്യലിന് വിധേയനായ മന്ത്രി കെടി ജലീല്‍ ധാര്‍മികതയുണ്ടെങ്കില്‍ രാജി വെക്കണമെന്ന  ആവശ്യവുമായി  പ്രതിപക്ഷ൦ ഒന്നടങ്കം രംഗത്തെത്തുകയായിരുന്നു.  സംസ്ഥാന ചരിത്രത്തില്‍ ഒരു മന്ത്രിയേയും കേന്ദ്ര ഏജന്‍സി ഇതുവരെ  ചോദ്യം ചെയ്തിട്ടില്ലെന്ന് സംഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ്‌  ചെന്നിത്തല ചൂണ്ടിക്കാട്ടി. 


Also read: കെടി ജലീലിനെയും ബിനീഷിനെയും വീണ്ടും ചോദ്യം ചെയ്യും, വാതിലടച്ച് മന്ത്രി വീടിനുള്ളില്‍...


അതേസമയം, ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസും ബിജെപിയും തെരുവിലിറങ്ങിയിരിയ്ക്കുകയാണ്.   യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പോലീസ്  ജലപീരങ്കി പ്രയോഗിച്ചു. ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. വിവിധയിടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, കെ.എസ്.യു പ്രവര്‍ത്തകര്‍ മന്ത്രിയുടെ കോലം കത്തിച്ചു. പാലക്കാട് കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.


മന്ത്രിയുടെ വസതിയുടെ മുന്നില്‍ ഇന്നും പ്രതിഷേധം തുടരുകയാണ്. കോരിച്ചൊരിയുന്ന മഴ വകവെയ്ക്കാതെ കനത്ത പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകള്‍ ഉയര്‍ത്തുന്നത്.