തൃശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ആദ്യമായി അക്കൗണ്ട് തുറന്നതിന്റെ ക്രെഡിറ്റ് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രന് നൽകി ബിജെപി. തൃശൂരിൽ ബിജെപി സ്ഥാനാർത്ഥിയായ സുരേഷ് ​ഗോപി വമ്പൻ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ഇതിന് പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ടെന്ന് ബിജെപി വ്യക്തമാക്കി. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സുരേഷ് ​ഗോപി തന്നെയായിരുന്നു ബിജെപിയുടെ സ്ഥാനാർത്ഥി. 4,15,089 വോട്ടുകള്‍ നേടിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി.എന്‍ പ്രതാപനായിരുന്നു അന്ന് വിജയിച്ചത്. മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട സുരേഷ് ഗോപിയ്ക്ക് 2,93,822 വോട്ടുകള്‍ നേടാനേ സാധിച്ചുള്ളൂ. അന്ന് 28.19 ശതമാനമായിരുന്നു സുരേഷ് ഗോപിയുടെ വോട്ട് വിഹിതം. 


ALSO READ: സംസ്ഥാനത്ത് മഴ തുടരും...! എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്


2024ലെ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ സാഹചര്യം അടിമുടി മാറുന്ന കാഴ്ചയാണ് കാണാനായത്. സുരേഷ് ഗോപിയ്ക്ക് തൃശൂരിലെ ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയുണ്ടെന്ന് വ്യക്തമാക്കുന്ന എക്‌സിറ്റ് പോളുകളായിരുന്നു ആദ്യം പുറത്തുവന്നത്. ശക്തരായ സ്ഥാനാര്‍ത്ഥികളെയാണ് എല്‍ഡിഎഫും യുഡിഎഫും സുരേഷ് ഗോപിയ്ക്ക് എതിരെ കളത്തിലിറക്കിയത്. ഇടതുപക്ഷത്തിന് വേണ്ടി വി.എസ് സുനില്‍ കുമാറും യുഡിഎഫിന് വേണ്ടി കെ.മുരളീധരനും മത്സരിച്ചു.


4,12,338 വോട്ടുകള്‍ നേടി സുരേഷ് ഗോപി എതിരാളികളെ ബഹുദൂരം പിന്നിലാക്കി. രണ്ടാം സ്ഥാനത്ത് എത്തിയ വി.എസ് സുനില്‍ കുമാറിന് 3,37,652 വോട്ടുകളേ നേടാനായുള്ളൂ. 3,28,124 വോട്ടുകള്‍ നേടിയ കെ. മുരളീധരന്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 37.80 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയാണ് സുരേഷ് ഗോപി തൃശൂരില്‍ കാവിക്കൊടി പാറിച്ചത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിൽ ശ്രീ സുരേഷ് ഗോപി നേടിയ തകർപ്പൻ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നിൽ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്. പാർട്ടിയിലെ പ്രവർത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടിൽവരെ നീളുന്ന പ്രചാരണപ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്താൻ അദ്ദേഹത്തിന് സാധിച്ചു. കേരളത്തിൽ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി  കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളിൽ തന്റെ പാർട്ടി കാര്യകർത്താക്കൾ തളരാതിരിക്കുവാൻ അവരെ മുന്നിൽ നിന്നു നയിച്ച്, ഏവർക്കും പ്രചോദനവും വിജയപ്രതീക്ഷയും നൽകിയത് ശ്രീ കെ. സുരേന്ദ്രനാണ്. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ മികവുറ്റ പ്രവർത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാർട്ടിക്ക് മുതൽക്കൂട്ടാകും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.