കോഴിക്കോട്: കോടതി വിധി അനുസരിച്ച് മലാപറമ്പ് സ്കൂൾ എ.ഇ.ഒ അടച്ചുപൂട്ടി. താൽകാലികമായി സ്കൂൾ കോഴിക്കോട് കലക്ട്രേറ്റിലേക്ക് മാറ്റി. സ്കൂൾ താൽകാലികമായി കലക്ട്രേറ്റിൽ പ്രവർത്തിക്കാൻ സർവകക്ഷി യോഗത്തിൽ ധാരണയായതിനാൽ സ്കൂൾ പൂട്ടാനെത്തിയ എ.ഇ.ഒ കുസുമത്തെ സംരക്ഷണ സമിതി തടഞ്ഞില്ല.സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത ശേഷം കുട്ടികളെ തിരികെ കൊണ്ടു വരും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലെത്തിയ കുട്ടികള്‍ക്ക് ആദ്യദിനം കലക്ടര്‍ എന്‍. പ്രശാന്ത് ക്ലാസുകളുമെടുത്തു. ഭൂമി വില്‍പ്പനയ്ക്കുള്ള ചരക്കല്ലെന്നും വിദ്യ തന്നെയാണ് പ്രധാനപ്പെട്ടതെന്നും പണം ലോകത്ത് ഏറ്റവും പ്രധാനപ്പെട്ട ഒരു വസ്തുവല്ലെന്നുമുള്ള മൂന്ന് കാര്യങ്ങളാണ് വസ്തുനിഷ്ഠമായി കല്കടര്‍ കുട്ടികള്‍ക്കു പകര്‍ന്നു നല്‍കിയത്.കുട്ടികള്‍ക്ക് വ്യാഴാഴ്ച മുതല്‍ കലക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലായിരിക്കും ക്ലാസുകള്‍ നടക്കുക. അവര്‍ക്കു ഭക്ഷണത്തിനുള്ള സൗകര്യവും കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഏറ്റവും അടുത്ത സമയത്തു തന്നെ മലാപ്പറമ്പ് സ്‌കൂളിലേക്ക് ഇവര്‍ക്കു തിരിച്ചുപോകാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


ഹൈകോടതി അടച്ചുപൂട്ടാൻ ഉത്തരവിട്ട മലാപ്പറമ്പ് എ.യു.പി സ്കൂള്‍ അടക്കമുള്ള സ്കൂളുകൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരുന്നു.സുപ്രീംകോടതി വിധിക്ക് വിധേയമായിട്ടാകും സർക്കാർ നടപടി സ്വീകരിക്കുക. സ്കൂൾഏറ്റെടുക്കാൻ തയാറാണെന്ന് സർക്കാർ കോടതിയെ അറിയിക്കും. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന മറ്റ് മൂന്നു സ്കൂളുകളും സമാന രീതിയിൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കും. കൊണ്ടോട്ടി മങ്ങാട്ടുമുറി, തൃശൂർ കിരാലൂർ, കോഴിക്കോട് പാലാട്ട് നഗർ സ്കൂളുകളാണ് ഏറ്റെടുക്കുക. നഷ്ടപരിഹാരത്തെ കുറിച്ച് സർക്കാർ പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അറിയിച്ചിരുന്നു.അതേസമയം, സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്താല്‍ നിയമപരമായി നേരിടുമെന്ന് സ്‌കൂള്‍ മാനേജര്‍ വ്യക്തമാക്കി. സ്‌കൂള്‍ പൂട്ടാന്‍ ഉത്തരവിട്ടതോടെ കോടതിയില്‍നിന്ന് നീതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു.