തിരുവനന്തപുരം: വടകര എംഎൽഎ കെ.കെ.രമയ്ക്കെതിരായ മുൻമന്ത്രി എം എം മണിയുടെ വിവാദ പരാമർശത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രസംഗത്തിൽ അൺപാർലമെന്ററി ആയിട്ട് ഒന്നുമില്ലെന്ന് സ്പീക്കർ തന്നെ പറഞ്ഞിട്ടുണ്ട്. നിയമസഭയ്ക്കകത്ത് നടന്ന കാര്യത്തിൽ സ്പീക്കർ തീരുമാനമെടുക്കും. ഇത് സഭയ്ക്കകത്ത് തീർക്കേണ്ട വിഷയമാണെന്നും കോടിയേരി പറഞ്ഞു. പാർട്ടി വിഷയം ചർച്ച ചെയ്തിട്ടില്ല. മണിയുടെ പ്രസംഗത്തിലെ ശൈലി ഇങ്ങനെയാണെന്നും അദ്ദേഹം വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ പദ്ധതികൾ കേന്ദ്രത്തിൻ്റെതാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമം നടക്കുകയാണ്. കേരളത്തിലേക്കുള്ള കേന്ദ്രമന്ത്രിമാരുടെ സന്ദർശനം സദുദ്ദേശപരമല്ല. എസ്. ജയശങ്കർ തിരുവനന്തപുരത്തെത്തി വിവിധയിടങ്ങൾ സന്ദർശിച്ചതിനെ കുറിച്ചായിരുന്നു പാർട്ടി സെക്രട്ടറിയുടെ പ്രതികരണം. കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ പോലും നടപ്പാക്കുന്നില്ല. നേമം ടെർമിനൽ കോച്ച് ഫാക്ടറി ഇതിനുദാഹരണമാണെന്നും കോടിയേരി പറഞ്ഞു. 


വിവിധ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ച ശേഷം കേന്ദ്രം ഉപേക്ഷിക്കുകയാണുണ്ടായത്. ദേശീയ പാതാ വികസനം കേന്ദ്ര സംസ്ഥാന സംയുക്ത പദ്ധതിയാണ്. ഭൂമി ഏറ്റെടുക്കലിന്റെ 25 ശതമാനം സംസ്ഥാനമാണ് വഹിച്ചത്. റെയിൽവേ മെഡിക്കൽ കോളേജും നടപ്പാക്കിയിട്ടില്ല. വികസനത്തിൻ്റെ പേരിൽ തർക്കമുണ്ടാക്കുകയാണ് ശ്രമമെന്നും കോടിയേരി പറഞ്ഞു.


Also Read: Sreejith Ravi Got Bail: കുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദര്‍ശനം: നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം


ബിജെപി ശക്തമായ വർഗീയത രൂപപ്പെടുത്തുകയാണ്. ഹിന്ദുത്വ വർഗീയത ശക്തിപ്പെടുത്താനാണ് ശ്രമം നടക്കുന്നത്. വർഗീയ ധ്രുവീകരണത്തിന് കേരളത്തെ ഉപയോഗിക്കുന്നു. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ എത്ര സീറ്റ് ലഭിക്കും എന്നുള്ളതാണ് ഇക്കൂട്ടരുടെ ആലോചനയെന്ന് കോടിയേരി പറഞ്ഞു. ഇസ്ലാമിക സംഘടനകളെ ഒരു കുടക്കീഴിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


കേന്ദ്ര സർക്കാർ പാർലമെൻ്റിൽ വാക്കുകൾ നിരോധിച്ചത് അടിയന്തരാവസ്ഥക്കാലത്ത് പോലുമില്ലാത്ത നടപടിയാണ്. രാജ്യത്തെ ഏകാധിപത്യത്തിലേക്ക് കൊണ്ട് പോകാനാണ് നീക്കം. കേന്ദ്ര സർക്കാർ പാർലമെൻ്റിനെ നോക്കുകുത്തിയാക്കുന്നുവെന്നുള്ളത് അപകടകരമായ സാഹചര്യമാണ്. പാർലമെൻ്റ് സ്വീകരിച്ചിട്ടുള്ള നിലപാട് ശരിയല്ലെന്നും സിപിഎം ഇതിനെ തുറന്ന് കാട്ടുമെന്നും കോടിയേരി പറഞ്ഞു.


അതേസമയം, ആർഎസ്എസ് പരിപാടിയിൽ വി.ഡി സതീശൻ പങ്കെടുത്ത സംഭവത്തിലും കോടിയേരി പ്രതികരിച്ചു. ആർഎസ്എസ്സുമായി സിപിഎം ഒരു ഘട്ടത്തിലും പ്രവർത്തിച്ചിട്ടില്ല. അടിയന്തരാവസ്ഥക്കാലത്ത് ശേഷമുള്ള കാലത്ത് ജനസംഘമല്ല. മൊറാർജിയുടെ ജനതാ പാർട്ടിയുമായാണ് സഹകരിച്ചത്. ആർഎസ്എസ് ഓഫീസ് സന്ദർശിച്ചതിൽ സതീശൻ ഒളിച്ചു കളിക്കുകയാണ്. സംഘപരിവാറിനെക്കുറിച്ച് അറിയാത്ത ആളല്ല അദ്ദേഹം. വസ്തുത അംഗീകരിക്കാൻ പ്രതിപക്ഷ നേതാവ് തയാറാവണമെന്നും കോടിയേരി വ്യക്തമാക്കി.


എം.എം.മണിയുടെ പരാമർശത്തിൽ ഇ.കെ.വിജയൻ സഭയിൽ പറഞ്ഞതിനെക്കുറിച്ച് അറിയില്ലെന്ന് കോടിയേരി പറഞ്ഞു. പാർട്ടി കോടതി വിധി എന്ന വി.ഡി.സതീശന്റെ പരാമർശം ശരിയല്ല. സി.പി.എമ്മിന് അങ്ങനെ കോടതിയൊന്നുമില്ല. ഏകപക്ഷീയമായി ഇത്തരം കാര്യങ്ങൾ പറയുന്നത് ശരിയല്ല. നാട്ടിൽ കേൾക്കാത്ത കാര്യങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയെയും, എം.എം.മണിയെയും വിമർശിച്ചുള്ള കെ.സുധാകരന്റെ  പ്രസ്താവനയോടും കോടിയേരി പ്രതികരിച്ചു. സ്ഥിരമായി അധിക്ഷേപ പരാമർശങ്ങൾ നടത്തുന്നു.അതിന്റെ തുടർച്ചയാണിത്. ജനങ്ങൾ ഇതൊന്നും അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.