മലപ്പുറം: മലപ്പുറം മേഖലാ പാസ്പോർട്ട് ഓഫീസ് കോഴിക്കോട് ഓഫീസിൽ ലയിപ്പിക്കാൻ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന വാര്‍ത്ത മലപ്പുറംകാരെ ആശങ്കയിലക്കിയിരിക്കുകയാണ്. ചെലവ് കുറക്കുന്നതിന്‍റെ ഭാഗമായി മേഖലാ പാസ്പോര്‍ട്ട് ഓഫീസുകള്‍ അടച്ചുപൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നു. കഴിഞ്ഞ മാസം താനെ മേഖലാ ഓഫീസ് അടച്ചുപൂട്ടി മുംബൈ ഓഫീസില്‍ ലയിപ്പിച്ചത് ഇതിന്‍റെ ഭാഗമാണ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

നിലവിൽ മേഖലാ പാസ്പോർട്ട് ഓഫീസും ഒരു പാസ്പോർട്ട് സേവാ കേന്ദ്രവുമാണ് മലപ്പുറത്ത് പ്രവർത്തിക്കുന്നത്. പാസ്പോര്‍ട്ട് അപേക്ഷ സ്വീകരിക്കുന്നത് സേവാ കേന്ദ്രമാണ്. പാസ്പോര്‍ട്ടിന്‍റെ അച്ചടി, വിതരണം, അടിയന്തര പാസ്പോര്‍ട്ട് അപേക്ഷകള്‍ തുടങ്ങിയവ മേഖലാ ഓഫീസാണ് കൈകാര്യം ചെയ്യുന്നത്.


2006ല്‍ ആരംഭിച്ച മലപ്പുറം മേഖലാ പാസ്പോര്‍ട്ട് ഓഫീസ് രണ്ടര ലക്ഷം പാസ്പോര്‍ട്ടുകളാണ് പ്രതിവര്‍ഷം നല്‍കുന്നുന്നത്. ഈ ഓഫീസാണ് ഇപ്പോള്‍ അടച്ചുപൂട്ടാന്‍ ഒരുങ്ങുന്നത്. ഒന്നേ കാല്‍ ലക്ഷം രൂപയാണ് മലപ്പുറം പാസ്പോര്‍ട്ട് ഓഫീസിന്‍റെ കെട്ടിട വാടക. ഓഫീസ് പൂട്ടുന്ന മുറയ്ക്ക് ഇവിടെയുള്ള 38 ജീവനക്കാരെ കോഴിക്കോട്ടേയ്‌ക്ക് മാറ്റും. 


പാസ്പോര്‍ട്ട് സേവാ കേന്ദ്രം മലപ്പുറത്ത് തന്നെ പ്രവര്‍ത്തിക്കുമെങ്കിലും അടിയന്തര പാസ്പോര്‍ട്ട് ആവശ്യങ്ങള്‍ക്ക് ജില്ലയിലുള്ളവര്‍ കോഴിക്കോട് ഓഫീസിനെ ആശ്രയിക്കേണ്ടി വരും. എന്നാല്‍ മലപ്പുറം ഓഫീസ് പൂട്ടുന്നത് സംബന്ധിച്ച് ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പാസ്പോര്‍ട്ട് ഓഫീസര്‍ ജി. ശിവകുമാര്‍ പറഞ്ഞു.


എന്നാല്‍ മലപ്പുറം റീജിയണല്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടുമെന്ന ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി എം പി വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന് കത്തയച്ചു. കേരളത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജില്ലയും ഇന്ത്യയില്‍ നിന്ന് വിദേശത്ത് ഏറെപേര്‍ ജോലി തേടി പോകുന്ന ജില്ലയുമാണ് മലപ്പുറം. രാജ്യത്തെ ബി ഗ്രേഡ് പാസ്‌പോര്‍ട്ട് ഓഫിസുകളില്‍ രണ്ടാം സ്ഥാനവും മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസിനാണ്. 


ദിവസേന ഏകദേശം 1,200ഓളം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ഇവിടെ ലഭിക്കുന്നത്. മാസത്തില്‍ 22,000ത്തോളം പാസ്‌പോര്‍ട്ടുകള്‍ ഇവിടെ നിന്ന് നല്‍കുന്നുമുണ്ട്. ഇങ്ങനെ രാജ്യത്തു തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തിരക്കുള്ളതുമായ ഒരു പാസ്‌പോര്‍ട്ട് ഓഫിസ് മറ്റൊരു ഓഫിസുമായി ലയിപ്പിക്കുന്നത് പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതിന് കാലതാമസം വരുത്തുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഈ പാസ്‌പോര്‍ട്ട് ഓഫിസ് വരുമാനത്തിലും മുന്നിട്ടു നില്‍ക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിക്കയച്ച കത്തില്‍ കുഞ്ഞാലിക്കുട്ടി ചൂണ്ടികാട്ടുന്നു.


മലപ്പുറം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംപിയെന്ന നിലയില്‍ ജനങ്ങളിലുള്ള ആശങ്ക അദ്ദേഹം മന്ത്രിയോട് പങ്കുവച്ചു. ജനങ്ങളുടെ സൗകര്യം കണക്കിലെടുത്ത് പാസ്‌പോര്‍ട്ട് ഓഫിസ് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്ന് പിന്‍മാറണമെന്ന് അദ്ദേഹം തന്‍റെ കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.