തിരുവനന്തപുരം: ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന വ്യാപകമായി പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന ശക്തമാക്കിയിരിക്കുന്നത്. 45 പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിച്ചാണ് പരിശോധന നടത്തുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓണക്കാലത്ത് വിപണിയിൽ അധികമായെത്തുന്ന പാൽ, ഭക്ഷ്യ എണ്ണകൾ, പപ്പടം, പായസം മിശ്രിതം, ശർക്കര, നെയ്യ്, വിവിധ തരം ചിപ്‌സ്, പച്ചക്കറികൾ, ചായപ്പൊടി, പരിപ്പുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, മാംസം തുടങ്ങിയവയുടെ ഉത്പാദന-വിതരണ-വിൽപന കേന്ദ്രങ്ങളിലും ഹോട്ടൽ, ബേക്കറി, തട്ടുകടകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവിടങ്ങളിലും ചെക്ക് പോസ്റ്റുകളിലും പരിശോധന ശക്തമാക്കും. പായ്ക്കറ്റുകളിൽ നൽകുന്ന ഭക്ഷണ പദാർത്ഥങ്ങളുടെ ലേബൽ വിവരങ്ങളും പരിശോധനയ്ക്ക് വിധേയമാക്കും. വീഴ്ചകൾ കണ്ടെത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വ്യക്തമാക്കി.


അയൽ സംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന പാൽ, എണ്ണ, പച്ചക്കറികൾ എന്നിവയുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് 24 മണിക്കൂറും പരിശോധന നടത്തും. വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബിന്റെ സഹായത്തോടെയായിരിക്കും പരിശോധന നടത്തുന്നത്. പാൽ, പാൽ ഉത്പന്നങ്ങൾ എന്നിവയുടെ പരിശോധനയ്ക്കായി ഇടുക്കിയിലെ കുമളി, പാലക്കാട് ജില്ലയിലെ മീനാക്ഷിപുരം, വാളയാർ, കൊല്ലം ജില്ലയിലെ ആര്യങ്കാവ്, തിരുവനന്തപുരം ജില്ലയിലെ പാറശ്ശാല എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിൽ പ്രത്യേക സ്‌ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. ഇവിടെ 24 മണിക്കൂറും പരിശോധനകൾ ഉണ്ടാകും.


ഒരു സ്ഥാപനവും ഭക്ഷ്യസുരക്ഷാ ലൈസൻസെടുക്കാതെ പ്രവർത്തിക്കാൻ അനുവദിക്കില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ഭക്ഷ്യസുരക്ഷ ഗുണനിലവാര നിയമം അനുസരിച്ച് നിയമ നടപടികൾ സ്വീകരിക്കും. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി വ്യാപാരികളും ഉപഭോക്താക്കളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം.


വ്യാപാരികൾ ഭക്ഷ്യ സുരക്ഷ ലൈസൻസ്/ രജിസ്‌ട്രേഷൻ ഉപഭോക്താക്കൾ കാണുന്ന വിധം സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം. നിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കായി സ്ഥാപനത്തിൽ സൂക്ഷിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നത് പരിശോധയിൽ കണ്ടെത്തിയാൽ നിയമനടപടി നേരിടേണ്ടി വരും. പായ്ക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾ നിയമാനുസൃതമായ ലേബൽ വ്യവസ്ഥകളോടെ മാത്രമേ വിൽപ്പന നടത്താൻ പാടുള്ളൂ. ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്ന സ്ഥാപനങ്ങളും വ്യക്തികളും ശുചിത്വ ശീലങ്ങൾ നിർബന്ധമായും പാലിച്ചിരിക്കണം. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്.


പാഴ്‌സൽ ഭക്ഷണം നൽകുന്നവർ ഫുഡ് ഗ്രേഡ് കണ്ടെയ്‌നറുകളിൽ മാത്രമേ ഭക്ഷണം വിതരണം ചെയ്യാൻ പാടുള്ളൂ. പാക്കറ്റിന് പുറത്ത് ലേബൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തണം. ഭക്ഷണത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ നിറങ്ങൾ ചേർക്കുകയോ നിരോധിച്ച നിറങ്ങൾ ചേർക്കുകയോ ചെയ്യരുത്.


ഉപഭോക്താക്കൾ പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ നിർമ്മാണ തീയതി, കാലാവധി മുതലായ ലേബൽ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രമേ വാങ്ങാവൂ. ഉപഭോക്താക്കൾക്ക് ഭക്ഷ്യസുരക്ഷയെ സംബന്ധിച്ച പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിലും www.eatright.foodsafety.kerala.gov.in എന്ന പോർട്ടൽ വഴിയും അറിയിക്കാവുന്നതാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.