തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിജിലൻസ് അന്വേഷണത്തിൽ സിപിഐ നേതാവ് പി രാജുവിന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. പുനർജനി പദ്ധതി നടപ്പാക്കാനായി വിദേശത്ത് നിന്നും പണം ലഭിച്ചെങ്കിലും മണ്ഡലത്തിൽ വീടുകൾ നിർമ്മിച്ച് നൽകിയില്ലെന്നാണ് രാജുവിന്റെ മൊഴി. കേസിൽ പറവൂ‍ർ സ്വദേശിയും പൊതുപ്രവർത്തകനുമായ അബ്ദുൾ സമദിന്റെ മൊഴിയും വിജിലൻസ് രേഖപ്പെടുത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

2018ൽ ഉണ്ടായ പ്രളയത്തിന് ശേഷം പറവൂർ മണ്ഡലത്തിൽ നടപ്പാക്കിയ പുനരധിവാസ പദ്ധതിയാണ് പുനർജനി. പദ്ധതിയ്ക്ക് വേണ്ടി വിദേശത്ത് നിന്ന് പണം ശേഖരിച്ചെന്നും അഴിമതി നടന്നുവെന്നുമാണ് പരാതി. ഇതിന്റെ പശ്ചാത്തലത്തിൽ വി.ഡി സതീശൻ്റെ വിദേശ യാത്രകളും അന്വേഷിക്കുന്നുണ്ട്. പുനർജനി പദ്ധതിയ്ക്ക് വേണ്ടി കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണം പിരിച്ചെന്നാണ് പരാതിക്കാരുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ വി.ഡി സതീശനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. പുനർജനി പദ്ധതിയ്ക്ക് പുറമെ പിറവം മണ്ഡലത്തിലെ കോടതി സമുച്ചയ നിർമ്മാണത്തിലും ക്രമക്കേട് നടന്നതായി രാജു മൊഴി നൽകിയിട്ടുണ്ട്.


ALSO READ: വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെതിരെ കേസെടുത്ത് പോലീസ്


രണ്ട് ട്രസ്റ്റുകളുടെ അക്കൗണ്ട് വഴിയാണ് വിദേശ പണം എത്തിയതെന്നാണ് പരാതിക്കാരുടെ മൊഴി. ഈ ട്രസ്റ്റുകളുടെ അക്കൗണ്ടുകളുടെയും പുനർജനി പദ്ധതിക്കായി അക്കൗണ്ട് തുടങ്ങിയിട്ടുണ്ടെങ്കിൽ അതിൻ്റെ വിവരങ്ങളും വിജിലൻസ് തേടും. പുന‍‍ർജനി പദ്ധതി വി.ഡി സതീശൻ എംഎൽഎ മാത്രം വിഭാവനം ചെയ്ത പദ്ധതിയായിരുന്നോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. ജില്ലാ ഭരണകൂടവും തദ്ദേശ സ്ഥാപനങ്ങളും ഈ പദ്ധതിയിൽ പങ്കാളിയായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടർക്ക് വിജിലൻസ് കത്ത് നൽകി. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.