Thiruvananthapuram: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ  (Indian meteorological department - IMD) മുന്നറിയിപ്പ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദത്തെ തുടര്‍ന്നാണ് സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് പറയുന്നു. 


നാളെ മുതല്‍ അടുത്ത നാലുദിവസം സംസ്ഥാനത്ത് വ്യാപക മഴ ഉണ്ടാകും. വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. ന്യൂനമര്‍ദം കൂടുതല്‍ ശക്തിപ്പെട്ട് ആന്ധ്ര, ഒഡീഷ തീരത്തേക്ക് നീങ്ങിയേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദം കൂടെ രൂപപ്പെടാനും സാധ്യതയുണ്ട്.


അതേസമയം,  തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുകയാണ് .  ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.  അതിനാല്‍, ഈ ജില്ലകളില്‍ ഇന്ന്  യെല്ലോ അലേര്‍ട്ട്  (Yellow Alert) പ്രഖ്യാപിച്ചിരിക്കുകയാണ്. 


ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ശക്തമായ ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ് . മലയോര മേഖലയിലുളളവര്‍ കൂടുതല്‍ ജാഗ്രതപാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും. അതിനാല്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികള്‍ കളിക്കുന്നില്ലെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.


Also read: കേരളത്തില്‍ ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്


അരുവിക്കര ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ പെയ്തതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. ഷട്ടര്‍ തുറക്കുന്നതിനാല്‍  തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന്  തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.