അറസ്റ്റിന് പിന്നാലെ ആക്ടിവിസ്റ്റും മോഡലുമായ രഹന ഫാത്തിമയ്ക്ക് സസ്‌പെൻഷൻ. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎസ്എൻഎൽ പാലാരിവട്ടം ഓഫീസിൽ ടെലികോം ടെക്നിഷൻ ആയിരുന്ന രഹനയെ അന്വേഷണ വിധേയമാണ് സസ്‌പെന്‍റ് ചെയ്തിരിക്കുന്നത്. 


അയ്യപ്പ ഭക്തരുടെ വികാരം വ്രണപ്പെടുത്തിയെന്നാണ് കേസില്‍ പത്തനംതിട്ട പൊലീസ് രഹനയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിത്‌. ഹൈക്കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്‌. 


ഉച്ചയോടെ കൊച്ചിയില്‍ നിന്നാണ് പത്തനംതിട്ട സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം രഹന ഫാത്തിമയെ അറസ്റ്റ് ചെയ്തത്‌.


സമൂഹ മാധ്യമങ്ങളിൽ രഹന അയ്യപ്പ വേഷത്തിൽ ഇരിക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത് മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ചാണ് അറസ്റ്റ്.


തൃക്കൊടിത്താനം സ്വദേശി ആർ. രാധാകൃഷ്ണ മേനോൻ പത്തനംതിട്ട പൊലീസിന് നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. 


ശബരിമല ഹിന്ദുക്കളുടെ മാത്രം ആരാധനാലയമല്ലെന്നും അയ്യപ്പന്‍ ഹിന്ദുവല്ലെന്നും മറ്റുമുള്ള പരാമര്‍ശങ്ങളാണ് രഹന ഫെയ്‌സ്ബുക്കിലൂടെ നടത്തിയത്. 


തുലാമാസ പൂജയ്ക്കായി നട തുറന്നപ്പോൾ രഹന ശബരിമല സന്ദർശിക്കാനെത്തിയത് വൻ വിവാദമായിരുന്നു. ഭക്തരുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് രഹനയ്ക്ക് ശബരിമലയിൽ പ്രവേശിക്കാനായില്ല. 


ഇവർ ശബരിമല സന്ദർശിക്കുന്ന വിവരം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇവർ താമസിക്കുന്ന പനംപള്ളി നഗർ ഫ്ലാറ്റിന് നേരെ ആക്രമണം ഉണ്ടാകുകയും ചെയ്തിരുന്നു. 


തുടർന്ന് പൊലീസ് സംരക്ഷണയിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരാഴ്ച മുമ്പാണ് രഹന ഫാത്തിമയുടെ ജാമ്യപേക്ഷ ഹൈക്കോടതി തള്ളിയത്. 


തുടര്‍ന്ന് ഇവരുടെ അറസ്റ്റ് വൈകുന്നതിനെതിരെ നല്‍കിയ ഹര്‍ജി ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.