ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശനമുള്‍പ്പെടെ വിശ്വാസവുമായി ബന്ധപ്പെട്ട കേസുകളില്‍ പത്ത് ദിവസത്തിനകം വാദം തീര്‍ക്കണമെന്ന അന്ത്യശാസനവുമായി ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെ.


COMMERCIAL BREAK
SCROLL TO CONTINUE READING

പരിഗണന വിഷയങ്ങളില്‍ അഭിപ്രായ സമന്വയം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.


അതിനെതിരെ പ്രതികരിക്കവെയായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ പരാമര്‍ശം. മാത്രമല്ല കോടതി തന്നെ കേസിലെ പരിഗണനാ വിഷയങ്ങള്‍ തയ്യാറാക്കണമെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.


കേസില്‍ വാദത്തിനായി 22 ദിവസമെടുക്കാനായിരുന്നു അഭിഭാഷകരുടെ യോഗത്തില്‍ എടുത്ത തീരുമാനം. എന്നാല്‍ ഒന്‍പതംഗ ഭരണഘടനാ ബെഞ്ച് 10 ദിവസം മാത്രമേവാദം കേള്‍ക്കുകയുള്ളുവെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.


ഒന്‍പത് അംഗ ബെഞ്ചിന്‍റെ പരിഗണന വിഷയത്തിന്‍റെ കരട് തയ്യാറാക്കാന്‍ സുപ്രീം കോടതി നേരത്തെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിരുന്നു. ഉപചോദ്യങ്ങള്‍ ഉള്‍പ്പടെ 17 ചോദ്യങ്ങള്‍ അടങ്ങിയ പരിഗണന വിഷയങ്ങളുടെ കരട് അഭിഭാഷകരുടെ യോഗം തയ്യാര്‍ ആക്കിയിരുന്നു.


അഭിഭാഷകര്‍ തയ്യാറാക്കിയ പരിഗണന വിഷയങ്ങളുടെ കരട് സോളിസിറ്റര്‍ ജനറല്‍ കോടതിക്ക് കൈമാറുകയും ചെയ്തു. ഏതൊക്കെ വിഷയത്തിലാണ് അഭിപ്രായ ഐക്യംഉണ്ടാകാത്തതെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടില്ല.


കേന്ദ്ര സര്‍ക്കാരിന്‍റെ ആവശ്യം പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, സീനിയര്‍ അഭിഭാഷകര്‍ ആയ അഭിഷേക് മനു സിഗ്വി,ഇന്ദിര ജയ് സിംഗ് തുടങ്ങിയര്‍ ഉള്‍പ്പടെ നിരവധി അഭിഭാഷകരുമായി ചര്‍ച്ച ചെയ്താണ് കരടിന് സീനിയര്‍ അഭിഭാഷകന്‍ വി.ഗിരി രൂപം നല്‍കിയിരിക്കുന്നത്.


ഫെബ്രുവരി മൂന്നിന് ഭരണഘടന ബെഞ്ചിന് മുമ്പാകെ ഉള്ള വാദം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  മുന്‍ അറ്റോര്‍ണി ജനറല്‍ കെ പരാശരന്‍ ആകും ഭരണഘടന ബെഞ്ചിന് മുന്‍പാകെ വാദം ആരംഭിക്കുന്നത്.


എന്‍എസ്എസ്സിന് വേണ്ടി ആണ് പരാശരന്‍ ഹാജരാകുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഹാജര്‍ ആകും.