തിരുവനന്തപുരം: ബിജെപി ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണന്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്. കെ. സുരേന്ദ്രനെതിരായ കേസുകള്‍ പിന്‍വലിക്കുക, ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.


COMMERCIAL BREAK
SCROLL TO CONTINUE READING

15 ദിവസത്തിനകം ഇവ അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. എഎന്‍ രാധാകൃഷ്ണന് ഐക്യദാര്‍ഢ്യവുമായി ഇന്ന് എന്‍ഡിഎയുടെ മുതിര്‍ന്ന നേതാക്കള്‍ സമരപ്പന്തലില്‍ എത്തും.


സുരേഷ് ഗോപി എംപി, ഒ.രാജഗോപാല്‍ എംഎല്‍എ, ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ എന്നിവര്‍ ഇന്നലെ സമരപന്തലിലെത്തി എ.എന്‍.രാധാകൃഷ്ണന് അഭിവാദ്യമര്‍പ്പിച്ചു.
സരോജ് പാണ്ഡെ എംപിയാണ് നിരാഹാര സമരം ഉദ്ഘാടനം ചെയ്തത്.


സിപിഐഎം നേതാക്കന്മാരുടെ കള്ളത്തരങ്ങള്‍ പുറത്തുകൊണ്ടു വന്നതിനാണ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ചിരിയ്ക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നിരാഹാര സമരത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തില്‍ ആരോപിച്ചിരുന്നു.


ശബരിമല പ്രശ്‌നത്തില്‍ മൂന്ന് യുഡിഎഫ് എംഎല്‍എമാര്‍ നിയമസഭ കവാടത്തില്‍ നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരവും മൂന്നാം ദിവസത്തിലേക്ക് കടന്നു. വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊഫസര്‍ എന്‍ ജയരാജ് എന്നിവരാണ് സമരം നടത്തുന്നത്.