തിരുവനന്തപുരം : ശബരിമലയിലെ മണ്ഡല മകരവിളക്ക് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഉന്നതല യോഗം ചേർന്നു. കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇത്തവണത്തെ തീർഥാടനകാലത്തു കൂടുതൽ തീർഥാടകർ ശബരിമലയിലേക്ക് എത്തുമെന്നു പ്രതീക്ഷിക്കുന്നതായി മന്ത്രി പറഞ്ഞു. റവന്യൂ മന്ത്രി കെ. രാജൻ, ആരോഗ്യ മന്ത്രി വീണാ ജോർജ്, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവരും യോഗത്തിൽ പങ്കെടുത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള എല്ലാ ജോലികളും സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ദേവസ്വം മന്ത്രി യോഗത്തിൽ നിർദ്ദേശം നൽകി. തീർഥാടനകാലം ആരംഭിക്കുന്നതിനു മുൻപേ ശബരിമലയിലേക്കുള്ള എല്ലാ റോഡുകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും. തീർഥാടകരെത്തുന്ന സ്നാനഘട്ടങ്ങളും കുളിക്കടവുകളും അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമാക്കും. സന്നിധാനത്തും മറ്റു പ്രദേശങ്ങളിലും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിനു വാട്ടർ അതോറിറ്റി കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും. ഭക്ഷ്യസുരക്ഷയും ഗുണനിലവാരവും ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന നടത്തും.


ALSO READ : Thechikottukavu Ramachandran : തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് വീണ്ടും വിലക്ക്; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്


തീർഥാടകരുടെ സൗകര്യത്തിനായി കെ.എസ്.ആർ.ടി.സി. മുൻ വർഷങ്ങളേക്കാൾ കൂടുതൽ സർവീസുകൾ നടത്തും. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ എല്ലാ സർക്കാർ ആശുപത്രികളിലും തീർഥാടനകാലത്ത് ആവശ്യമായ ക്രമീകരണം ഏർപ്പെടുത്തും. സുരക്ഷ ശക്തമാക്കാൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക ഡ്യൂട്ടിയിൽ വിന്യസിക്കും. മാലിന്യസംസ്‌കരണം ഉറപ്പാക്കുന്നതിന് ശുചിത്വമിഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് എന്നിവരുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. തീർഥാടകരെത്തുന്ന സ്ഥലങ്ങളിലെല്ലാം ജൈവ മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും വേർതിരിച്ചു ശേഖരിക്കുന്നതിനു പ്രത്യേക ബിന്നുകൾ സ്ഥാപിക്കും. ഇത്തവണത്തെ തീർഥാടനം ഗ്രീൻപ്രോട്ടോക്കോൾ പാലിച്ചു നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.


സെക്രട്ടേറിയറ്റ് അനക്സിലെ ലയം ഹാളിൽ നടന്ന ചടങ്ങിൽ തോമസ് ചാഴികാടൻ എംപി, എം.എൽ.എമാരായ കെ.യു. ജനീഷ് കുമാർ, പ്രമോദ് നാരായൺ, വാഴൂർ സോമൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ കളക്ടർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക