തിരുവനന്തപുരം:  പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്നും നിയമസഭ സ്തംഭിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് സഭാ നടപടികൾ വെട്ടിച്ചുരുക്കി. 
ഇനി പൂജ അവധിക്ക് ശേഷം പതിനേഴാം തിയതിയായിരിക്കും സഭ ചേരുക. തുടര്‍ച്ചയായി സഭ തടസ്സപ്പെടുന്ന സാഹചര്യത്തിലാണ് സഭ പിരിയാന്‍ തീരുമാനിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സഭാ നടപടികൾ തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിക്കാൻ തുടങ്ങുകയായിരുന്നു.
ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചായിരുന്നു പ്രതിപക്ഷ ബഹളം. സഭാ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ആവശ്യപ്പെട്ടെങ്കിലും അത് അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. സഭയ്ക്ക് അകത്തും പുറത്തും പ്രതിഷേധം ശക്തിപ്പെടുത്താനായിരുന്നു യുഡിഎഫിന്‍റെ പാർലമെന്‍ററി പാർട്ടി യോഗത്തിലെ തീരുമാനം. 


സ്വാശ്രയ പ്രശ്‌നത്തിൽ മുഖ്യമന്ത്രി സഭയിൽ പ്രമേയം അവതരിപ്പിച്ചു. സ്വാശ്രയ പ്രശ്‌നത്തിൽ സർക്കാരിനു പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിനു പിടിവാശി ഒന്നും ഇല്ല എന്നാല്‍ പരിമിതികൾ ഉണ്ട്. ഈ കാര്യം പ്രതിപക്ഷത്തിന് അറിയാവുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രതിപക്ഷം അതിരു കടക്കരുതെന്ന് സ്പീക്കറും സഭയിൽ അറിയിച്ചു. 


അതേസമയം, മുഖ്യമന്ത്രി ദുരഭിമാനം വെടിയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ട മുഖ്യമന്ത്രി എരിതീയിൽ എണ്ണയൊഴിക്കുകയായിരുന്നു. .  മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും ചെന്നിത്തല പറഞ്ഞു. പ്രശ്‌നത്തിനു പരിഹാരം കാണാതെ സഭ ചേരാൻ അനുവദിക്കില്ലെന്നു പ്രതിപക്ഷം പറഞ്ഞു.


എന്നാൽ തന്‍റെ പിടിവാശി മൂലമല്ല സമരം തീരാത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വശ്രയ വിഷയത്തിൽ സർക്കാരും മുന്നണിയും ഒറ്റക്കെട്ടാണ്. സ്വാശ്രയ കരാറില്‍ നിര്‍ദേശങ്ങളില്ലെന്ന് മാനേജ്മെന്റുകളാണ് പറഞ്ഞത്. കരാറില്‍ നിന്നു പിന്മാറാനാവില്ലെന്ന് മാനേജ്മെന്റുകള്‍ നിലപാടെടുക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.


അതേസമയം, നിയമസഭാ കവാടത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം എട്ടാം ദിവസത്തിലേക്ക് കടന്നു. എംഎല്‍എമാരായ വി.ടി ബല്‍റാം, റോജി ജോണ്‍ എന്നിവരാണ് നിയമസഭയില്‍ നിരാഹാരം കിടക്കുന്നത്. ഏഴ് ദിവസമായി നിരാഹാര സമരം തുടരുന്ന ഷാഫി പറമ്പിലിനെയും ഹൈബി ഈഡനെയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.