മലപ്പുറം : ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി. കണക്ക് പരീക്ഷ കഠിനമാവാന്‍ സാധ്യത. 2019 മാര്‍ച്ച് 13-നാണ് എസ്.എസ്.എല്‍.സി. പരീക്ഷകള്‍ ആരംഭിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രധാനവിഷയങ്ങളുടെ പരീക്ഷയ്ക്കിടയില്‍ രണ്ടും മൂന്നും ദിവസം പഠിക്കാന്‍ ഇടവേള നല്‍കുന്ന പതിവ് ഇത്തവണ കണക്ക് പരീക്ഷയ്ക്ക് ഉണ്ടാകില്ല.


ടൈംടേബിള്‍ പ്രകാരം മാര്‍ച്ച്‌ 25-നാണ് സാമൂഹികശാസ്ത്രം പരീക്ഷ. ഇത്  കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെയാണ് ഗണിതശാസ്ത്ര പരീക്ഷ. 


പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ വേണ്ടത്ര സമയമില്ലാത്തത് വിദ്യാര്‍ഥികളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 19 ദിവസങ്ങള്‍ കൊണ്ട് പൂര്‍ത്തിയാക്കിയ പരീക്ഷകള്‍ ഇത്തവണ 14 ദിവസങ്ങള്‍ക്കൊണ്ടാണ് പൂര്‍ത്തിയാക്കുന്നത്.


പരീക്ഷാ സമയക്രമത്തിലെ മാറ്റം അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മാറ്റം വരുത്തിയിട്ടില്ല. ഉച്ചയ്ക്ക് തന്നെയാണ് പരീക്ഷകള്‍ നടക്കുക.


സ്‌കൂളുകളില്‍ ചോദ്യപ്പേപ്പര്‍ സൂക്ഷിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത് സമയത്തില്‍ മാറ്റം വരുത്താനാകില്ല  എന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം.  


ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ ചോദ്യപേപ്പര്‍ അതത് സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നതെന്ന് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് പി. ഹരിഗോവിന്ദന്‍ പറഞ്ഞു. 


എസ്.എസ്.എല്‍.സി. ചോദ്യപേപ്പറും അങ്ങനെ ചെയ്ത് ഇരു പരീക്ഷകളും രാവിലെ ഒരുമിച്ച് നടത്തിയാല്‍ മതിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.