ചെറുതോണി: ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ജലനിരപ്പ് 2401 അടിയായി ഉയര്‍ന്നു. 2403 അടിയാണ് പരമാവധി സംഭരണ ശേഷി. അതേസമയം ഇടുക്കി അണക്കെട്ടിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ട്രയല്‍ റണ്ണിന് ശേഷവും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഷട്ടറുകള്‍ തുറന്നത്. രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍ കൂടി തുറന്നുവിട്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. 40 സെന്റി മീറ്ററാണ് ഷട്ടറുകൾ തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. ഇതോടെ പെരിയാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര്‍ കര്‍ശന ജാഗ്രത നിര്‍ദേശം നല്‍കി. 


വ്യാഴാഴ്ച ഉച്ചക്ക് ട്രയല്‍ റണ്ണായി നാലു മണിക്കൂര്‍ നേരത്തേക്ക് തുറന്ന ഒരു ഷട്ടര്‍ ജലനിരപ്പ് കുറയാത്തതിനാല്‍ അടച്ചിരുന്നില്ല. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടറുകളിലൊന്ന് തുറന്നത്. 12.30ന് ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കുമ്പോള്‍ 2399.04 അടിയായിരുന്നു ജലനിരപ്പ്. എന്നാല്‍ ഇന്ന് രാവിലെ ആറുമണിക്ക് 2400.94 അടിയായി വെള്ളം ഉയര്‍ന്നതോടെ ഏഴുമണിയോടെ രണ്ട് ഷട്ടര്‍ കൂടി തുറക്കുകയായിരുന്നു.


ഇടുക്കിയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ഉയരുകയാണ്. അണക്കെട്ടില്‍ നിന്ന് പുറത്ത് പോകുന്നതിനേക്കാള്‍ കൂടുതല്‍ ജലം വന്ന് നിറയുന്നുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് കുറയാത്തത് ആശങ്കക്കിടയാക്കുന്നുണ്ട്.


കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്കു വിടുന്നത്. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു. അർധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. ഇന്ന് രാവിലെ ആറിന് ജലനിരപ്പ് 2400.94 അടിയായി.


ഇടുക്കി പദ്ധതിയിൽ മൂന്ന് അണക്കെട്ടുകളാണുള്ളത്. ഇടുക്കി ആർച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം. വെള്ളം പുറത്തേക്കുവിടാൻ ക്രമീകരണമുള്ളത് ചെറുതോണി അണക്കെട്ടിൽ മാത്രം.


ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് 26 വര്‍ഷത്തിന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നിരുന്നത്. ട്രയല്‍ റണ്ണിന്‍റെ ഭാഗമായി ചെറുതോണി ഡാമിന്‍റെ ഒരു ഷട്ടര്‍ ആണ് ഉയര്‍ത്തിയത്.  സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിട്ടിരുന്നത്. നാല് മണിക്കൂർ ഷട്ടർ തുറന്നിടാനായിരുന്നു തീരുമാനം. എന്നാൽ, ജലനിരപ്പ് കുറയാത്തതിനാൽ തീരുമാനം മാറ്റുകയായിരുന്നു.