ഭോപ്പാല്‍: രാജ്യത്ത് തക്കാളി വാങ്ങിയാൽ വാങ്ങുന്നവന്റെ കൈ പൊള്ളുന്ന അവസ്ഥയാണ്. ആർക്കും പിടിതരാതെ തക്കാളി വില കുത്തനെ ഉയരാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. വന്ന് വന്ന് തക്കാളിക്ക് കാവലൊരുക്കേണ്ട ​ഗതി വരെയെത്തി വ്യാപാരികൾക്ക്. യഥാർത്ഥത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യക്കാരുടെ ഭക്ഷണ വിഭവങ്ങളെ പുളിപ്പിക്കാൻ തക്കാളി ഉപയോ​ഗിക്കുന്നില്ലെന്നതാണ് സത്യം. വില കൂടിയതോടെ അകറ്റി നിർത്തുകയാണ് എല്ലാവരും തക്കാളിയെ. മാത്രമല്ല പല അടുക്കളകളിലും തക്കാളിക്ക് പകരക്കാരും എത്തി തുടങ്ങി. തക്കാളി ആളുകൾ വാങ്ങാതായതോടെ വ്യാപാരികളും പ്രതിസന്ധിയിൽ ആയി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതോടെ മധ്യപ്രദേശിലെ വ്യാപാരികൾ മികച്ച ഓഫറുകളും മുന്നോട്ട് വെക്കാൻ തുടങ്ങി. ആളുകൾക്ക് നിരസിക്കാന്‍ പറ്റാത്ത രീതിയിലെ ഓഫറുകളാണ് മൊബൈല്‍ ഫോണ്‍ കടകള്‍ അടക്കം മുന്നോട്ട് വയ്ക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളിയാണ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. അതായത് ഫോണിനൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുകയാണ് തക്കാളിയുടെ ഡിമാൻഡും. മധ്യപ്രദേശിലെ അശോക് നഗറിലെ കച്ചവടക്കാരനായ അഭിഷേക് അഗര്‍വാള്‍ 2 കിലോ തക്കാളിയാണ് തന്റെ കടയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുന്നവർക്ക് സമ്മാനമായി നൽകുന്നത്.


ALSO READ: അംബാനിയോ അദാനിയോ ടാറ്റയോ... ആരാണ് കേമൻ? ഇന്ത്യൻ ബിനിനസ് ഭീമന്മാരിലെ ഒന്നാമനാര്?


കച്ചവടം മോശമായതിന് പിന്നാലെയാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും എന്തായാലും തക്കാളി ഓഫര്‍ കച്ചവടത്തിന് സഹായിച്ചിട്ടുണ്ടെന്നുമാണ് അഭിഷേക് അഗര്‍വാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലെ സ്ഥിതി വിപരീതമാണ്. ഉത്തര്‍പ്രദേശില്‍ പല പച്ചക്കറി കടകളും ബൗണ്‍സര്‍മാരെ വയ്ക്കുന്ന സ്ഥിതിയിലേക്കും വിലക്കയറ്റം കൊണ്ടെത്തിച്ചു. വാരണാസിയിൽ പച്ചക്കറി കടയില്‍ വിലയുടെ പേരില്‍ വാക്കേറ്റം പതിവായതോടെ കടയുടമ ബൗണ്‍സറെ കടയുടെ സംരക്ഷണത്തിനായി മുന്നിൽ നിര്‍ത്തിയിരിക്കുകയാണ്. അജയ് ഫൌജി എന്നയാളാണ് വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ പോകുമ്പോള്‍ തന്റെ കടയ്ക്ക് സംരക്ഷണം നൽകുന്നിനായി അറ്റകൈ പ്രയോഗവുമായി എത്തിത്.


കടകളിലെത്തുന്ന ആളുകള്‍ ബഹളമുണ്ടാക്കുന്നതും തമ്മിൽ തർക്കിക്കുന്നതും പതിവായതിനെ തുടര്‍ന്നാണ് അജയ് ഫൌജി ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബൗണ്‍സര്‍മാര്‍ എത്തിയതോടെ ഇത്തരം വാക്കേറ്റവും കയ്യേറ്റവും നിലച്ചതായും അജയ് പറയുന്നു. കിലോയ്ക്ക് 160 രൂപയ്ക്കാണ് ഇവിടെ തക്കാളി വില്‍ക്കുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൊള്ള വിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. തക്കാളിയുടെ ശരാശരി വില നൂറ് കടന്ന് മുന്നോട്ട് പോയിട്ട് ദിനങ്ങൾ ആയി. ദില്ലിയില്‍ 127, ലക്നൌവില്‍ 147, ചെന്നൈയില്‍ 105, ദിബ്രുഗഡില്‍ 105 എന്നിങ്ങനെയാണ് തക്കാളി വില.  


അതേസമയം മലബാറിലെ സ്ഥിതിയും ഒട്ടും വ്യത്യസ്ഥമല്ല. പച്ചക്കറി മാര്‍ക്കറ്റുകളില്‍ വില കുതിച്ചുയരുന്നതിനു പുറമേ വിവിധ പച്ചക്കറികൾക്ക് ക്ഷാമവും  രൂക്ഷമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. തമിഴ്നാട്ടിലേയും കര്‍ണാടകത്തിലേയും കൃഷിക്ക് നാശം സംഭവിച്ചത് മൂലം തക്കാളിയും ഇഞ്ചിയും എങ്ങും കിട്ടാനില്ല. മൈസൂര്‍, കോലാര്, തമിഴ് നാട്ടിലെ തോപ്പും പെട്ടി, കെന്നത്ത്കടവ് എന്നിവടങ്ങിളില്‍ നിന്നാണ് തക്കാളിയും മുളകുമൊക്കെ കോഴിക്കോടേക്ക് എത്തിയിരുന്നത്. കൃഷിനാശം മൂലം മൂന്നാഴ്ചയായി പച്ചക്കറിയുടെ വരവ് കുറഞ്ഞിരിക്കുകയാണ്.  ഒരു മാസത്തോളം ഈ പ്രതിസന്ധി തുടരുമെന്നാണ് കോഴിക്കോട് പാളയത്തെ പച്ചക്കറി മൊത്തവിതരണക്കാര്‍ പറയുന്നത്.


കഴിഞ്ഞ മാസം 15ന് കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ തക്കാളിയുടെ വില 31 രൂപയായിരുന്നു. ഇപ്പോള്‍ 120 കൊടുത്താലും തക്കാളി കിട്ടാനില്ല. പാളയം മൊത്ത വിപണിയിലെ നിലവിലെ സാഹചര്യം അതാണ്. പച്ചമുളകിന്‍റേയും ഇഞ്ചിയുടേയുമൊക്കെ കാര്യവും ഇങ്ങനെയൊക്കെ തന്നെ. കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും മാര്‍ക്കറ്റുകളില്‍ പോയ് വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയാണിപ്പോഴെന്ന് പച്ചക്കറി മൊത്ത വ്യാപാരികള്‍ പറയുന്നു.  പച്ചക്കറിയുടെ വില ഇതുമൂലം കുതിച്ചുയരുകയാണ്. മൂന്നാഴ്ച മുമ്പ് പാളയം മൊത്ത വിപണിയില്‍ 130 രൂപയായിരുന്നു ഇഞ്ചിയുടെ വില. ഇപ്പോഴത് 220 കഴിഞ്ഞു. പച്ചമുളകിന്‍റെ വില ഇരട്ടി വര്‍ധിച്ച് 90 കടന്നു. ചെറിയുള്ളി 62ല്‍ നിന്നും 120ലെത്തി. വെളുത്തുള്ളിക്ക് മുപ്പത് രൂപ കൂടി 150 ആയി. കുമ്പളവും വെള്ളരിയും ചേനയുമൊഴികെ മറ്റെല്ലാത്തിനും വില കുതിക്കുകയാണ്. ഇത് ചെറുകിട വ്യാപാരികള്‍ക്ക് സൃഷ്ടിച്ചിരുക്കുന്ന പ്രതിസന്ധിയും ചെറുതല്ല.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.