വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ റെക്കോര്‍ഡ് പോളിങ്. 71.2 ശതമാനം പേരാണ് ഇന്നലെ വോട്ട് രേഖപ്പെടുത്തിയത്.  കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70.77ശതമാനമായിരുന്നു വേങ്ങരയിലെ പോളിങെങ്കിലും അഞ്ച് മാസം മുന്‍പ് നടന്ന  ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍  അത് മൂന്ന് ശതമാനം കുറഞ്ഞിരുന്നു.ഉയര്‍ന്ന പോളിംഗ് ശതമാനം ആത്മവിശ്വാസം നല്‍കുന്നുവെന്നാണ് സ്ഥാനാര്‍ത്ഥികളുടെയും മുന്നണികളുടെയും പ്രതികരണം. 


 വോട്ടിങ് തുടങ്ങിയ ആദ്യ മണിക്കൂറുകളില്‍ ചില ബൂത്തുകളില്‍ മാത്രമാണ് നീണ്ടനിര കണ്ടത്. ഉച്ചയോടെ പോളിങ് ഭേദപ്പെട്ടു. ഉച്ചയ്ക്ക് ശേഷം വീണ്ടും മന്ദഗതിയിലായി. വൈകുന്നേരത്തോടെയാണ് കൂടുതല്‍ വോട്ടര്‍മാര്‍ ബൂത്തുകളിലേക്ക് എത്തിയത്. സ്ഥാനാര്‍ത്ഥികളില്‍ മണ്ഡലത്തിലെ ഏക വോട്ടര്‍ ഇടത് മുന്നണിയുടെ  പി.പി ബഷീര്‍ മാത്രമായിരുന്നു. രാവിലെ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ത്ഥി ആത്മവിശ്വാസം പങ്കുവച്ചു.  എന്നാല്‍ ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും, ഘടകങ്ങളെല്ലാം തനിക്കനുകൂലമാണെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ പറഞ്ഞു.രണ്ടിടങ്ങളില്‍ വോട്ടിംഗ് മെഷീന്‍ തകരാര്‍ കാണിച്ചെങ്കിലും വേഗത്തില്‍ പരിഹരിച്ചു. മുഴുവന്‍ ബൂത്തുകളിലും വിവി പാറ്റ് സംവിധാനം ഏര്‍പ്പെടുത്തിയുള്ള  ആദ്യ തെരഞ്ഞെടുപ്പുകൂടിയായിരുന്നു വേങ്ങരയിലേത്. അമ്പരപ്പിനിടയിലും പുതിയ സംവിധാനത്തെ വോട്ടര്‍മാര്‍ പൂര്‍ണ്ണമനസോടെ സ്വീകരിച്ചു.