തിരുവനന്തപുരം: ഹരിപ്പാട്, വയനാട് മെഡിക്കൽ കോളജുകളുടെ കൺസൾട്ടൻസി കരാർ നൽകിയതിനെ കുറിച്ച് വിജിലൻസ് അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.യു.ഡി.എഫ് സർക്കാറിന്‍റെ കാലത്ത് നൽകിയ കരാറിനെ കുറിച്ചാണ് പൊതുമരാമത്ത് വകുപ്പിന്‍റെ വിജിലൻസ് വിഭാഗം അന്വേഷിക്കുക. വൈകിട്ട് നാലു മണിക്ക് മുമ്പ് പ്രാഥമിക റിപ്പോർട്ട് നൽകാനാണ് മന്ത്രിയുടെ നിർദേശം. 


മെഡിക്കൽ കോളജ് ആശുപത്രിയുടെ കൺസൾട്ടൻസി കരാർ നൽകിയത് വഴി സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി.ഒരു മെഡിക്കല്‍ കോളജിനുള്ള കണ്‍സള്‍ട്ടന്‍സിയില്‍ ഏഴ് കോടിയും മറ്റൊരു കണ്‍സള്‍ട്ടന്‍സിയില്‍ 11 കോടിയും നഷ്ടം വന്നുവെന്നാണ് പരാതി. ഹരിപ്പാട് മെഡിക്കല്‍ കോളജിന്‍റെ രൂപരേഖ തയാറാക്കാന്‍ കരാര്‍ നല്‍കിയത് ഉയര്‍ന്ന തുക കാണിച്ച കമ്പനിക്കായിരുന്നു. ഇതേ കമ്പനിക്ക് തന്നെയാണ് വയനാട് മെഡിക്കല്‍ കോളജിന്‍റെ രൂപരേഖ നല്‍കിയത്.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിയോജക മണ്ഡലമായ ഹരിപ്പാടാണ് പൊതു-സ്വകാര്യ പങ്കാളിത്തതോടെ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നത്.