മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായി മാറിയ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്‌സ്. ചിത്രത്തിനെതിരെ പ്രശസ്ത സംഗീത സംവിധായകൻ ഇളയരാജ രം​ഗത്തെത്തിയിരുന്നു. ചിത്രത്തിൽ 'കൺമണി അൻപോട്' എന്ന ഗാനം ഉപയോഗിച്ചത് തന്റെ അനുമതി തേടാതെയാണെന്നായിരുന്നു ഇളയരാജയുടെ ആരോപണം. ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കൈവശമുള്ളവരില്‍ നിന്നും അവകാശം കരസ്ഥമാക്കിയിരുന്നുവെന്നായിരുന്നു മഞ്ഞുമ്മല്‍ ബോയ്സ് നിര്‍മ്മാതാക്കളുടെ പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ വിവാദം ഇപ്പോൾ ഒത്തു തീർന്നതായാണ് റിപ്പോർട്ട്. ചിത്രത്തിന്റെ  നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നഷ്ടപരിഹാരം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചിത്രം വലിയ വിജയം സ്വന്തമാക്കിയ സാഹചര്യത്തിൽ രണ്ടുകോടിയാണ് ഇളയരാജ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നത്. ചർച്ചകൾക്കൊടുവിൽ 60 ലക്ഷം രൂപ നിർമ്മാതാക്കൾ ഇളയരാജയ്ക്ക് നൽകിയതായി ദേശീയ മാധ്യമമായ മണി കൺട്രോൾ റിപ്പോർട്ട് ചെയ്തു. 


മഞ്ഞുമ്മലിൽ നിന്ന് സുഹൃത്തുക്കളുടെ ഒരു സംഘം കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോകുന്നതും ആ കൂട്ടത്തിലെ ഒരാൾ ഗുണ കേവ്സിൽ വീഴുന്നതുമാണ് മഞ്ഞുമ്മൽ ബോയ്സിന്റെ പ്രമേയം. യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയത്. ഗുണ എന്ന കമൽഹാസൻ ചിത്രത്തിലെ 'കൺമണി അൻപോട്' എന്ന ഗാനത്തിന് മഞ്ഞുമ്മൽ ബോയ്സിൽ നിർണായക സ്ഥാനമുണ്ട്. 


Also Read:: Indian 2 Ott: കമൽ ഹാസന്റെ 'ഇന്ത്യൻ 2' ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു


 


മലയാളത്തിൽ നിന്ന് 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ചിത്രമെന്ന നേട്ടം സ്വന്തമാക്കിയ മഞ്ഞുമ്മൽ ബോയ്സ് തമിഴ്നാട്ടിലും വൻ കുതിപ്പാണ് നടത്തിയത്. തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം ബോക്സ് ഓഫീസിൽ 50 കോ‌ടിയ്ക്ക് മുകളിൽ നേടിയിരുന്നു. ​ഗുണ റഫറൻസും കൺമണി ​ഗാനവുമെല്ലാം തമിഴകം ഏറ്റെടുത്തതാണ് ചിത്രത്തിന് ​ഗുണകരമായത്. ആ​ഗോള ബോക്സ് ഓഫീസിൽ ചിത്രം 235 കോടിയോളം നേടിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടിയ്ക്ക് മുകളിലാണ് ചിത്രം നേടിയത്. 


സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിച്ചത്. ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമിച്ചത്.