തെലുങ്കില്‍ വന്‍ വിജയം നേടി വിജയ് ദേവരക്കൊണ്ടെ എന്ന പുതിയൊരു താരോദയത്തിന് രൂപം നല്‍കിയ ചലച്ചിത്രമാണ് 'അര്‍ജ്ജുന്‍ റെഡ്ഡി'.


COMMERCIAL BREAK
SCROLL TO CONTINUE READING

Film Campaign നടത്തിയ സിനിമാ സംബന്ധിത സംവാദ പരിപാടിയായ '100 Great performance of the decade'-ൽ സംസാരിക്കവേ മലയാള ചലച്ചിത്ര താരം പാര്‍വതി 'അര്‍ജ്ജുന്‍ റെഡ്ഡി'യെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 


ഇതിന്‍റെ ചുവടു പിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്ന ചര്‍ച്ചകളില്‍ താന്‍ അസ്വസ്ഥനാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് വിജയ് ദേവേരക്കൊണ്ട.


രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്‍ കോണ്‍വെര്‍സേഷനില്‍ സംസാരിക്കുകയായിരുന്നു വിജയ്. പ്രതിനിധികളുമായി സംവദിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച് ചോദ്യം ഉയര്‍ന്നത്. 


താന്‍ ഒരുപാട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന വ്യക്തിയാണ് പാര്‍വതിയെന്നും  സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എന്നെ അലോസരപ്പെടുത്തുന്നുവെന്നുമാണ് വിജയ്‌ പറഞ്ഞത്. 


എന്‍റെ ചെലവില്‍ ഇത്തരം കാര്യങ്ങള്‍ ആളുകള്‍ ആഘോഷിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ലെന്നും അവരെന്താണ് സംസാരിക്കുന്നത് എന്ന് പോലും അവര്‍ക്കറിഞ്ഞുകൂടായെന്നും വിജയ്‌ പറയുന്നു. 


അര്‍ജുന്‍ റെഡ്ഡി സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമാണ് എന്നാണ് പാര്‍വതി ഷോയില്‍ പറഞ്ഞത്. 


‘അര്‍ജ്ജുന്‍ റെഡ്ഡി’ നായക കഥാപാത്രത്തെ ന്യായീകരിക്കുമ്പോള്‍ ‘ജോക്കര്‍’ എന്ന ഹോളിവുഡ് ചിത്രം അത് ചെയ്യുന്നില്ലെന്നും താരം പറഞ്ഞു. 


'ജോക്കര്‍’ വസ്തുതകളെ പ്രേക്ഷകര്‍ക്ക് കാണിച്ചുതരിക മാത്രമാണ് ചെയ്യുന്നതെന്നും അല്ലാതെ എല്ലാവരേയും കൊല്ലണമെന്ന് പറയുകയോ കൊലപാതകത്തെ മഹത്വവത്കരിക്കുകയോ ചെയ്യുന്നില്ലെന്നും പാര്‍വതി പറഞ്ഞു. 


ഇത്തരം വിഷയങ്ങളിൽ നമ്മള്‍ അഭിനേതാക്കള്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്നും പാര്‍വതി പറഞ്ഞു. ഒരു അഭിനേതാവ് എന്ന നിലയില്‍ സംവിധായകനെ തടയാന്‍ കഴിയില്ലെങ്കിലും ആ സിനിമയുടെ ഭാഗമാകാതിരിക്കാന്‍ കഴിയുമല്ലോ എന്നും താരം ചോദിച്ചു. 


എന്നാല്‍, ഒരു വ്യക്തിയുടെ സ്വഭാവ രൂപീകരണത്തെ സിനിമ സ്വാധീനിക്കുന്നതായി താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു ഇതിന് വിജയ് ദേവരക്കൊണ്ടയുടെ മറുപടി. 


സമൂഹത്തിന് സന്ദേശം കൊടുക്കുക എന്നതിലുപരി തനിക്ക് അഭിനയിക്കാനിഷ്ടപ്പെടുന്ന കഥാപാത്രം ചെയ്യുക എന്നതാണ് ഒരു സിനിമ തിരഞ്ഞെടുക്കുമ്പോള്‍ പരിഗണിക്കുന്നതെന്നും താരം പറഞ്ഞു. 


കൂടാതെ, എപ്പോഴും എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ചിത്രം മാത്രം തിരഞ്ഞെടുക്കാനാവില്ലെന്നും വിജയ് ദേവരക്കൊണ്ട പറയുകയുണ്ടായി.


സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തിനെതിരെയും പാർവതി ഷോയില്‍ ശക്തമായി പ്രതികരിച്ചു. സിനിമ മൂലം തനിക്ക് വ്യക്തിപരമായി അനുഭവിക്കേണ്ടി വന്ന ദുരനുഭവങ്ങളെപ്പറ്റിയും പാർവതി തുറന്ന് പറഞ്ഞു. 


ദീപികാ പദുകോണ്‍, അലിയാ ഭട്ട്, രണ്‍വീര്‍ സിങ്, ആയുഷ്മാന്‍ ഖുറാന, മനോജ് വാജ്‌പേയ്, വിജയ് ദേവരകൊണ്ട, വിജയ് സേതുപതി തുടങ്ങിയവരാണ് പാര്‍വതിയെ കൂടാതെ ടോക് ഷോയിൽ ഉണ്ടായിരുന്നത്. മലയാള സിനിമയെ പ്രതിനിധീകരിച്ചുള്ള ഏക താര൦ പാര്‍വതിയായിരുന്നു.