റിയാദ്:   വര്‍ക്ക് ഫ്രം ഹോം  (Work From Home) അവസാനിപ്പിക്കാനുള്ള തീരുമാനവുമായി  സൗദി  മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ മാസം അവസാനത്തോടെ അവരവരുടെ  ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്നാണ് മന്ത്രാലയം നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത്.


 ആഗസ്റ്റ്  30 ഞായറാഴ്ച മുതല്‍ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക മന്ത്രാലയം നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 


കോവിഡ് വ്യാപനത്തിന്‍റെ  പശ്ചാതലത്തില്‍ സൗദി അറേബ്യയില്‍  വീടുകളിലിരുന്നായിരുന്നു പല സര്‍ക്കാര്‍ ജീവനക്കാരും ജോലി ചെയ്തിരുന്നത്. ഇത് അവസാനിപ്പിച്ച്‌ ഓഗസ്റ്റ് 30ന് ഞായറാഴ്ച മുതല്‍ ജോലി സ്ഥലങ്ങളിലെത്തി ജോലി തുടരണമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എന്‍ജിനീയര്‍ അഹ്മദ് അല്‍റാജ്ഹി നിര്‍ദ്ദേശിച്ചു. ഇക്കാര്യം അറിയിച്ച്‌ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ക്കും കഴിഞ്ഞ ദിവസം മന്ത്രാലയം  സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.


അതേസമയം, രോഗം പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടിയ വിഭാഗങ്ങളില്‍പ്പെട്ട   ജീവനക്കാരെ ജോലി സ്ഥലങ്ങളില്‍ ഹാജരാകാന്‍ അനുവദിക്കരുത് എന്നും നിര്‍ദേശമുണ്ട്.  രോഗ വ്യാപന സാധ്യത കണക്കിലെടുത്ത് ഹാജര്‍ രേഖപ്പെടുത്തുന്നതിന് വിരലടയാള പഞ്ചിംഗ് സംവിധാനം ഉപയോഗിക്കുന്നതിനുള്ള വിലക്ക് തുടരും. 


വീട്ടിലിരുന്ന് ആര്‍ക്കൊക്കെ ജോലി നിര്‍വഹിക്കാമെന്ന കാര്യം നിശ്ചയിക്കാന്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളെ ചുമതലപ്പെടുത്തുകയും ചെയ്തു. ഓരോ സ്ഥാപനത്തിലേയും ആകെ ജീവനക്കാരുടെ എണ്ണത്തിന്‍റെ  25 ശതമാനത്തില്‍ കൂടുതല്‍ പേര്‍ക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാന്‍ അനുവാദമില്ലായെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.


Also read; Work from Home: സൃഷ്ടിക്കാം നിരവധി പ്രശ്‌നങ്ങള്‍... അല്പം മുന്‍കരുതല്‍ ആയാലോ....


കൊറോണ വ്യാപനം തടയുന്ന പ്രതിരോധ നടപടികള്‍ അടങ്ങിയ പ്രോട്ടോകോളുകള്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കര്‍ശനമായി പാലിക്കണം. അകലെയിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ തങ്ങളുടെ ഡ്യൂട്ടി നിര്‍വഹിക്കാന്‍ അനുവദിക്കണമെന്നും നിര്‍ദേശത്തിലുണ്ട്.