2019 ലോകകപ്പ് ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യയുടെ വിജയ തുടക്കം. 228 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ 47.3 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യമെത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

രോഹിത് ശര്‍മ്മയുടെ സെഞ്ച്വറിയുടെ മികവില്‍ വ്യക്തമായ ആധികാരികതയോടെയായിരുന്നു ഇന്ത്യ വിജയം നേടിയത്. തുടക്കം മുതല്‍ നിലയുറപ്പിച്ച രോഹിത്തിനൊപ്പം പിന്നീട് വന്നവര്‍ കൃത്യമായ കൂട്ടുകെട്ടുകള്‍ മെനയുകയായിരുന്നു. 


135 പന്തില്‍ 13 ബൗണ്ടറിയും രണ്ടു സിക്‌സറുമടക്കം 122 റൺസെടുത്ത രോഹിത്ത് തന്നെയായിരുന്നു കളിക്കളത്തിലെ താരവും. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമതെത്തി. 


മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിന്‍ (49), കോഹ്ലി (41) എന്നിവര്‍ മാത്രമാണ് സെഞ്ചുറിക്കണക്കില്‍ അദ്ദേഹത്തിന് മുന്നിലുള്ളത്.


അതേസമയം, ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സാണ് കൊയ്തത്. 


34 പന്തിൽ നിന്ന് 42 റൺസെടുത്ത ക്രിസ് മോറിസാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ ഡൂ പ്ലെസി 54 പന്തിൽ നിന്ന് 38  റണ്‍സ് നേടി. പത്തോവറിൽ 51 റൺസിന് നാലു വിക്കറ്റ് പിഴുത ചാഹലാണ് വിക്കറ്റ് വേട്ടയിൽ മുന്നിട്ടുനിന്നത്. 


എന്നാൽ, പത്തോവറിൽ 35 റൺസിന് രണ്ട് വിക്കറ്റ് പിഴുത ബൂംറയാണ് ദക്ഷിണാഫ്രിക്കയുടെ തകർച്ചയ്ക്ക് തുടക്കമിട്ടത്. 


രണ്ട് ഓപ്പണർമാരെയും അഞ്ചാം ഓവറിനുള്ളിൽ മടക്കിയത് ബൂംറയാണ്. ഭുവനേശ്വർ കുമാർ രണ്ടും കുൽദീപ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.