മൊഹാലി : കഴിഞ്ഞ ദിവസം നടന്ന സെയ്യിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 മത്സരത്തിൽ കേരളം സമ്പൂർണ ആധിപത്യത്തോടെ കഴിഞ്ഞ സീസണിലെ റണ്ണറപ്പായ കർണാടകയെ തകർത്തിരുന്നു. 53 റൺസിനാണ് ഐപിഎൽ താരങ്ങൾ കൊണ്ട് നിറഞ്ഞ കർണാടക ടീമിനെ കേരളം തോൽപ്പിച്ചത്. മുഹമ്മദ് അസഹ്റുദ്ദീന്റെ 95 റൺസ് ബാറ്റിങ് മികവിലാണ് കേരളം കർണാടകയ്ക്കെതിരെ 180 റൺസ് വിജയലക്ഷ്യം ഉയർത്തുന്നത്. എന്നിരുന്നാലും ആ വിജയലക്ഷ്യം മയാങ്ക് അഗർവാളും മലയാളി താരമായ ദേവ്ദത്ത് പടിക്കലും മനീഷ് പാണ്ഡെ ഉൾപ്പെടെയുള്ള ഇന്ത്യ ടീമിന്റെ ഭാഗമായിട്ടുള്ള താരങ്ങൾക്ക് നിസാരമായി മറികടക്കാൻ സാധിക്കുന്നതായിരുന്നു. പക്ഷെ എല്ലാവരുടെ പ്രതീക്ഷയാണ് തകിടം മറിക്കുകയായിരുന്നു കേരളം അവിടെ. അതും പ്രത്യേകം പറയേണ്ടത് ആദ്യ ഓവർ എറിയാൻ ഏൽപിച്ചത് ഒരു പുതുമുഖ താരമായ സ്പിന്നറെ. പിന്നീട് ആദ്യ നാല് ഓവറിൽ കറക്കി വീഴത്തിയത് മൂന്ന് വിക്കറ്റുകളാണ്. കൂടാതെ മനീഷ് പാണ്ഡെയെയും കൂടി പുറത്താക്കിയ ആ പുതുമഖ താരം തന്റെ ആദ്യ സെയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിൽ നേടിയത് നാല് വിക്കറ്റാണ്, അതും വെറും 11 റൺസ് മാത്രം വിട്ടുകൊടുത്താണ് ആ നേട്ടം സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആ സ്പിന്നറുടെ പേര് വൈശാഖ് ചന്ദ്രൻ, തിരുവനന്തപുരം നന്തൻകോട് സ്വദേശി. സഞ്ജു സാംസൺ ഉൾപ്പെടെ കേരളത്തിന് നിരവധി താരങ്ങളെ സമ്മാനിച്ച കോച്ച് ബിജു ജോർജിന്റെ ശിഷ്യൻ. കേരളത്തിന് വേണ്ടി വിക്കറ്റുകൾ കറക്കി വീഴ്ത്തിയപ്പോൾ മത്സരം കഴിഞ്ഞ് കർണാടകയുടെ താരങ്ങൾ വരെ എത്തിയാണ് വൈശാഖിനെ അഭിനന്ദിച്ചത്. താൻ ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കുകയായിരിന്നുയെന്നാണ് വൈശാഖ് മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയത്. 


ALSO READ : India vs South Africa : നിസാരം!! ദക്ഷിണാഫ്രിക്കയെ ഏഴ് വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് പരമ്പര


"മത്സര ദിവസം അന്ന് രാവിലെ 11 മണിക്കാണ് കർണാടകയ്ക്കെതിരെയുള്ള പ്ലേയിങ് ഇലവനിൽ ഉണ്ടെന്ന് അറിയുന്നത്. അണ്ടർ 23, 25 ലഭിച്ചത് വളരെ കുറിച്ച് അവസരങ്ങൾ മാത്രമായിരുന്നു. പിന്നീട് സീനിയർ ടീമിലേക്ക് വിളിയെത്തിയപ്പോൾ ഇങ്ങനെ ഒരു  അവസരത്തിനായി കാത്തിരിക്കുയായിരുന്നു. ഭാഗ്യം കൂടി ഒപ്പമുണ്ടായപ്പോൾ മികച്ച പ്രകടനം പുറത്തെടുത്തു" വൈശാഖ് മാതൃഭൂമിയോട് പറഞ്ഞു.


അതേസമയം താൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല നായകൻ സച്ചിൻ ബേബി ആദ്യ ഓവർ എറിയാൻ തന്നെ ഏൽപ്പിക്കുമെന്ന്. പിച്ചിൽ നിന്നും നല്ല പിന്തുണ ലഭിക്കുന്നുണ്ടായിരുന്നു. ഒപ്പം പേസും കൂടി ചേർത്ത് എറിയാൻ ശ്രമിച്ചു അത് ഗുണം ചെയ്തു. വളരെ കൂളായി മത്സരത്തിന് ഇറങ്ങാനാണ് കോച്ച് ടിനു യോഹാന്നാന്റെ നിർദേശം. അങ്ങനെ തന്നെ ഇറങ്ങി, അത് മത്സരത്തിൽ ഫലം കാണുകയും ചെയ്തുയെന്ന് വൈശാഖ് പറഞ്ഞു.


"നാല് വിക്കറ്റിൽ സ്പിന്നിൽ നല്ല പോലെ കളിക്കുന്ന കർണാടകയുടെ ഓപ്പണർ മയാങ്ക് അഗർവാളിന്റെ വിക്കറ്റ് നേടിയതാണ് കൂടുതൽ സന്തോഷം. മികച്ച പ്രകടനത്തിന് മയാങ്ക്  അഗർവാളും മനീഷ് പാണ്ഡെ തുടങ്ങിയവർ അഭിനന്ദിച്ചത് സന്തോഷമായി" വൈശാഖ് മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.


ALSO READ : മാമൻ വാങ്ങി തന്ന ബൂട്ടിട്ട് ചെങ്കൽ ചൂളയുടെ പടിയിറങ്ങി ശ്രീക്കുട്ടൻ, ബ്ലാസ്റ്റേഴ്സിന്റെ കളം നിറഞ്ഞാടാൻ


കർണാടകയുടെ മുന്നേറ്റ താരങ്ങളായ ദേവ്ദത്ത് പടിക്കൽ, മയാങ്ക് അഗർവാൾ, എൽ.ആർ ചേതൻ, മനീഷ് പാണ്ഡേ എന്നിവരുടെ വിക്കറ്റുകളാണ് വൈശാഖ് വീഴ്ത്തിയത്. നാല് ഓവറിൽ വെറും 11 റണസ് മാത്രം വിട്ടു കൊടുത്താണ് വൈശാഖിന്റെ മികച്ച പ്രകടനം. സൈന്യത്തിൽ നിന്നും വിരമിച്ച കെ.ചന്ദ്രശേഖർ നായരാണ് വൈശാഖിന്റെ അച്ഛൻ, അമ്മ എസ് പത്മകുമാരി തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിലെ ട്രേഡ് ഇൻസ്ട്രക്ടർ, സഹോദരി അശ്വതി ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു.


ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ അരുണാചൽ പ്രദേശിനെ പത്ത് വിക്കറ്റിന് തകർത്താണ് കേരളം ഇന്നലെ കർണാടകയ്ക്കെതിരെ ഇറങ്ങിയത്. അസഹ്റുദ്ദീന്റെ 95 റൺസ് മികവിലാണ് കേരളം അയൽക്കാർക്കെതിരെ 180 റൺസ് വിജയലക്ഷ്യം ഒരുക്കിയത്. വൈശാഖിന്റെ നാല് വിക്കറ്റ് നേട്ടത്തിന് പുറമെ സുധീഷൻ മിഥുൻ രണ്ട് വിക്കറ്റുകൾ നേടി. ഇവർക്ക് പുറമെ ബേസിൽ തമ്പിയും സിജോമോൻ ജോസഫും കെ.എം അസിഫും ഓരോ വിക്കറ്റുകൾ വീതം നേടി. നാളെ ഹരിയാനയ്ക്കെതിരെയാണ് ടൂർണമെന്റിലെ കേരളത്തിന്റെ മൂന്നാം മത്സരം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.