ന്യൂഹാംഷെയര്‍: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന് പരസ്യ പിന്തുണയുമായി മുഖ്യ എതിരാളി ബേണി സാന്‍ഡേഴ്‌സ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരിയെ പിന്തുണക്കുന്നതായി സാന്‍ഡേഴ്‌സ് വ്യക്തമാക്കി. വിജയം ഉറപ്പിക്കാന്‍ പ്രവര്‍ത്തിക്കും. യു.എസിന്‍റെ അടുത്ത പ്രസിഡന്റ് ഹിലരിയാകുമെന്നും സാന്‍ഡേഴ്‌സ് ആശംസിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING


പ്രൈമറി തെരഞ്ഞെടുപ്പുകളില്‍ 60 ശതമാനത്തിലധികം വോട്ടുകള്‍ ലഭിച്ച ന്യൂഹാംഷെയറിലെ പ്രചാരണ പരിപാടിയില്‍ നേരിട്ടെത്തിയാണ് സാന്‍ഡേഴ്‌സ് ഹിലരിക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചത്. പ്രൈമറികളില്‍ മുഖ്യ എതിരാളിയായിരുന്നു സാന്‍ഡേഴ്‌സ്. 


അതേസമയം, ഹിലരിയെ പിന്തുണച്ച ബേണി സാന്‍ഡേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശവുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. വക്രബുദ്ധിക്കാരിയായ ഹിലരിക്കുള്ള സാന്‍ഡേഴ്‌സിന്‍റെ പിന്തുണ വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കല്‍ സമരക്കാര്‍ യു.എസ് ബഹുരാഷ്ട്ര കുത്തക ബാങ്കായ ഗോള്‍ഡ്മാന്‍ സാചസിനെ പിന്തുണക്കുന്നത് പോലെയെന്ന് ട്രംപ് പരിഹസിച്ചു.


സ്ഥാനാര്‍ഥിത്വം ഉറപ്പിക്കും വരെ ഹിലരിക്കെതിരെ ശക്തമായ വിമര്‍ശവും പ്രസ്താവനകളുമാണ് സാന്‍ഡേഴ്‌സ് നടത്തിയിരുന്നത്. ഹിലരിയില്‍ നിന്ന് വ്യത്യസ്തമായി മിനിമം കൂലി, വരുമാന സമത്വം, ചെലവ് കുറഞ്ഞ് ഉന്നത വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ പുനരവലോകനം എന്നിവക്ക് വേണ്ടി വാദിക്കുന്ന നേതാവാണ് സാന്‍ഡേഴ്‌സ്.