തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു; ലോകത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി ലോകാരോഗ്യ സംഘടന
കോവിഡ് അവസാനിച്ചുവെന്നും ഒമിക്രോൺ അപകടകാരിയല്ലെന്നുമുള്ള തെറ്റായ പ്രചരണങ്ങൾ വരുന്നതോടെ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അശ്രദ്ധരാകുന്നത് വീണ്ടും വ്യാപനത്തിന് ഇടയാക്കുന്നു.
മിക്ക രാജ്യങ്ങളിലും കോവിഡ് വീണ്ടും ഉയരുന്ന സാഹചര്യമാണ് കാണുന്നതെന്ന് ലോകാരോഗ്യ സംഘടന. ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങളുടെ പ്രചാരണം നടക്കുന്നതായും ഇതടക്കമുള്ളവ കോവിഡ് വ്യാപനത്തിന് ഇടയാക്കുന്നുവെന്നും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാൻ ഖെർകോവ് വ്യക്തമാക്കി.
കോവിഡ് അവസാനിച്ചുവെന്നും ഒമിക്രോൺ അപകടകാരിയല്ലെന്നുമുള്ള തെറ്റായ പ്രചരണങ്ങൾ വരുന്നതോടെ ആളുകൾ കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ അശ്രദ്ധരാകുന്നത് വീണ്ടും വ്യാപനത്തിന് ഇടയാക്കുന്നു. ബിഎ.2 എന്ന വകഭേദമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വ്യാപനശേഷിയുള്ള വകഭേദം. രോഗതീവ്രതയിൽ ബിഎ.2, ബിഎ.1 എന്നിവ തമ്മില്‍ വലിയ വ്യത്യാസമുള്ളതായി കാണുന്നില്ല.
രോഗം വ്യാപിക്കുമ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും മരണസംഖ്യയും കൂടാൻ സാധ്യതയുണ്ട്. ഒമിക്രോൺ വകഭേദമാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നവരിൽ കൂടുതലായും കണ്ടെത്തുന്ന വകഭേദം. കഴിഞ്ഞ 30 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്തതിൽ 99.9 ശതമാനവും ഒമിക്രോൺ കേസുകളാണ്. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച ഈ ആഴ്ച എട്ട് ശതമാനം വർധനവാണ് ലോകത്താകമാനം കേസുകളിൽ ഉണ്ടായിരിക്കുന്നത്. കോവിഡ് പരിശോധനയുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
ചൈന, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ കേസുകൾ വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. പല രാജ്യങ്ങളും കോവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് നിയന്ത്രണങ്ങളെല്ലാം പൂർണമായും നീക്കിയിട്ടുണ്ട്. ഇതുമൂലം ആളുകൾ ജാഗ്രതക്കുറവ് കാട്ടുന്നതും വ്യപനത്തിന് ഇടയാക്കിയേക്കാമെന്ന് മുന്നറിയിപ്പുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA