ഇന്തോനേഷ്യയിലെ ജാവ ദ്വീപില്‍ കനത്ത മഴയിലും മണ്ണിടിച്ചിലിലും 35 പേര്‍ കൊല്ലപ്പെടുകയും നിരവധി പേരെ കാണാതാവുകയും ചെയ്തു.  ഏകദേശം 25 ഓളം പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കാണാതായവര്‍ക്കായി രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. അതേസമയം മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.


കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയില്‍  ആയിരക്കണക്കിനു വീടുകൾ വെള്ളത്തിനടിയിലായി. മധ്യജാവയിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. മിക്കയിടങ്ങളിലും മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗത മാര്‍ഗങ്ങള്‍ തടസപ്പെട്ടിരിക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചിരിക്കുകയാണ്.