എന്‍.എസ്.ജി.യില്‍  ഇന്ത്യക്ക് അംഗത്വം ലഭ്യമാക്കുന്നതിന് മെക്‌സിക്കോയുടെ പിന്തുണആണവ ദാതാക്കളുടെ സംഘത്തില്‍ (എന്‍എസ്ജി) അംഗത്വം നേടുന്നതിന് ഇന്ത്യയ്ക്ക് മെക്‌സിക്കോയുടെ പിന്തുണ. മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ ആണ് ഇന്ത്യയ്ക്ക് പിന്തുണ നല്‍കിയ കാര്യം പ്രഖ്യാപിച്ചത്. 48 അംഗ എന്‍എസ്ജിയിലേക്ക് ലോകരാജ്യങ്ങളുടെ പിന്തുണ തേടുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ശ്രമങ്ങളുടെ വിജയമാണിത്. മെക്‌സിക്കോ പിന്തുണ പ്രഖ്യാപിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.



COMMERCIAL BREAK
SCROLL TO CONTINUE READING

മെക്‌സിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് എന്‍എസ്ജിലേക്ക് ഇന്ത്യ വരുന്നതിനെ മെക്‌സിക്കന്‍ പ്രസിഡന്റ് പിന്തുണച്ചത്. മെക്‌സിക്കോയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചു. മെക്‌സിക്കോയുമായി ചേര്‍ന്ന് അന്താരാഷ്ട്ര സൗര ഊര്‍ജ സഹകരണം ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഊര്‍ജ സുരക്ഷയില്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് മെക്‌സികോ.



വ്യാപാരം നിക്ഷേപം, വിവര സാങ്കേതികവിദ്യ, കാലാവസ്ഥ വ്യതിയാനം തുടങ്ങി സുപ്രധാന വിഷയങ്ങളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള മാര്‍ഗവും ഇരുവരും ചര്‍ച്ച ചെയ്തു. ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധത്തിനപ്പുറം ദീര്‍ഘകാല ബന്ധത്തിനാണ് ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. തന്ത്രപരമായ പങ്കാളിത്തത്തിലേക്ക് ബന്ധം വളര്‍ത്തുന്നതിനുള്ള പരിശ്രമം ആരംഭിച്ചതായും മോദി പറഞ്ഞു. എന്‍എസ്ജിയില്‍ അംഗമായ മെക്‌സിക്കോയുടെ പിന്തുണ ഇന്ത്യയ്ക്ക് അനിവാര്യമാണ്. മറ്റൊരു എന്‍എസ്ജി രാജ്യമായ സ്വിറ്റ്‌സര്‍ലന്റിന്‍റെ  പിന്തുണ മോദി ഉറപ്പാക്കിയിട്ടുണ്ട്. അമേരിക്കന്‍ പര്യടനത്തിനിടെ പ്രസിഡന്റ് ബരാക് ഒബാമയെ സന്ദര്‍ശിച്ച് പിന്തുണ നേടി. ചൈനയുടെ എതിര്‍പ്പ് തുടരുന്ന സാഹചര്യത്തില്‍ മെക്‌സിക്കോയും സ്വിറ്റ്‌സര്‍ലന്റും പിന്തുണയ്ക്കുന്നത് ഇന്ത്യയ്ക്ക് നേട്ടമാകും.