ന്യൂഡൽഹി: സെപ്തംബർ 27 വരെ 6000 ഘന അടി കാവേരി വെള്ളം കർണാടകം തമിഴ്നാടിന് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. നാല് ആഴ്ചയ്ക്കകം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കണ കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടു. സെപ്റ്റംബര്‍ 27ന് കേസ് വീണ്ടും പരിഗണിക്കും.
ഈ മാസം 21 മുതല്‍ 30 വരെ പത്ത് ദിവസത്തേക്ക് 3000 ഘനയടി വെള്ളം തമിഴ്‌നാടിന് വിട്ടു നല്‍കണമെന്ന സമിതിയുടെ നിര്‍ദേശത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. കാവേരി നദീജല തര്‍ക്കം കര്‍ണാടകയിലും തമിഴ്നാട്ടിലും ക്രമസമാധാന പ്രശ്നമായി മാറിയതിനിടയിലാണ് മേല്‍നോട്ട സമിതി യോഗം ചേര്‍ന്ന് ഈ തീരുമാനമെടുത്തത്.
കാവേരില്‍ മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങളില്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമുള്ള എതിര്‍പ്പ് കോടതിയെ അറിയിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുന്ന് ദിവസത്തിനകം എതിര്‍പ്പ് കോടതിയില്‍ അറിയിക്കണം.
ഈ മാസം അഞ്ചിനാണ് കാവേരി നദിയില്‍ നിന്നും പ്രതിദിനം 15,000 ഘനയടി വെള്ളം തമിഴ്നാടിന് നല്‍കാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്.ഇതേ തുടര്‍ന്നാണ് കര്‍ണ്ണാടകയില്‍ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
കോടതി വിധിക്കെതിരെ കര്‍ണാടക സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച് ജലത്തിന്‍റെ അളവ് 12,000 ഘനയടിയായി കുറച്ചെങ്കിലും, തെരുവിലിറങ്ങിയ പ്രക്ഷോഭകാരികള്‍ ദിവസങ്ങളോളം കര്‍ണ്ണാടകയെ സ്തംഭിപ്പിച്ചു. നിരവധി ബസുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു. തുടര്‍ന്ന് കര്‍ണാടകയില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലേക്കും തിരിച്ചും ഉള്ള ബസ് സര്‍വീസുകള്‍ മുടങ്ങിയിരുന്നു.