ബാലസോർ: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അണ്വായുധവാഹക ശേഷിയുള്ള പൃഥ്വി–2 മിസൈൽ വീണ്ടും വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റർ ദൂരപരിധിയിൽ പ്രഹരശേഷിയുള്ള മിസൈൽ ഒഡീഷയിലെ ബാലസോറിനു സമീപം ചന്ദിപ്പൂരിൽ നിന്നാണ് പരീക്ഷിച്ചത്. രാവിലെ 9.50 ഓടെയായിരുന്നു പരീക്ഷണമെന്നും ഇതു വിജയകരമായിരുന്നുവെന്നും ഡിആർഡിഒ അധികൃതർ അറിയിച്ചു.
പൃഥ്വി–2 മിസൈലിന് 500–1000 കിലോഗ്രാം വരെ ഭാരം വഹിക്കാൻ കഴിയും. ദ്രവ ഇന്ധനം ഉപയോഗിക്കുന്ന മിസൈലിന് ഇരട്ട എൻജിനാണുള്ളത്. ലക്ഷ്യത്തെ കണ്ടെത്തി തകർക്കുന്നതിന് അത്യാധുനിക സാങ്കേതികവിദ്യയാണ് മിസൈലിൽ ഉപയോഗിച്ചിരിക്കുന്നത്.
2003ൽ സായുധസേനയ്ക്കു കൈമാറിയ പൃഥി–2, ഡിആർഡിഒയുടെ ഇന്റഗ്രേറ്റഡ് ഗൈഡഡ് മിസൈൽ വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യത്തെ മിസൈലാണ്. 2016 നവംബറിലും പൃഥ്വി രണ്ട് മിസൈൽ വിജയകരമായി പരീക്ഷിച്ചിരുന്നു.