ഗുരുഗ്രാം: പ്രദ്യുമൻ ഠാക്കൂര്‍ കൊലപാതക കേസില്‍ 11ാം ക്ലാസ്സ്‌കാരന്‍ അറസ്റ്റിലായ സാഹചര്യത്തില്‍ കേസന്വേഷണത്തില്‍ തെറ്റ് പറ്റിയതായി ഹരിയാന പോലീസ് സമ്മതിച്ചു. ക്യാമറ ദൃശ്യങ്ങളുടെ തുടക്കത്തില്‍ 11ാം ക്ലാസ്സ്‌കാരനായ പ്രതി പ്രദ്യുമൻ ഠാക്കൂറിനെ ബാത്ത്റൂമിലേയ്ക്ക് വിളിക്കുന്ന ഭാഗമാണ് പോലീസ് ശ്രദ്ധിക്കാതെ പോയത്.
ഗുരുഗ്രം പോലീസ് കമ്മിഷണര്‍ സന്ദീപ് ഖിര്‍വാര്‍ ഈ കേസിലെ അന്വേഷണ സംഘത്തെ പ്രത്യേകം വിളിച്ചു വരുത്തുകയും താക്കീത് നല്‍കുകയും ചെയ്തു. ഈ ടീം അറസ്റ്റ് ചെയ്ത ബസ് ജീവനക്കാരനായ അശോക് കുമാറിനെ കുട്ടികളോട് ലൈംഗിക ആസക്തിയുള്ള ആളായി പോലീസ് ചിത്രീകരിച്ചിരുന്നു.
ഇപ്പോള്‍ ഹരിയാന പോലീസ് കുറ്റം സമ്മതിക്കുന്നതോടൊപ്പം ക്യാമറ ദൃശ്യങ്ങള്‍ വേണ്ടവിധം സൂക്ഷമതയോടെ വീക്ഷിച്ചില്ല എന്നും പറയുകയുണ്ടായി. കേസിലെ നിർണായകമായ തെളിവായ, 11ാം ക്ലാസ്സ്‌കാരന്‍ പ്രദ്യുമൻ ഠാക്കൂറിനെ ബാത്ത്റൂമിലേയ്ക്ക് വിളിക്കുന്ന ഭാഗം എങ്ങനെ കാണാതെ പോയി എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പോലീസിനു കഴിഞ്ഞില്ല.
അതേസമയം, പോലീസ് തെളിവുകള്‍ മെനഞ്ഞെടുത്ത് പ്രതിയായി അശോക് കുമാറിനെ ചിത്രീകരിച്ചതും ബസിന്‍റെ ഡ്രൈവര്‍ പീഡിപ്പിക്കപ്പെട്ടതുമെല്ലാം സിബിഐ അന്വേഷിക്കും.
പ്രദ്യുമൻ ഠാക്കൂര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 11ാം ക്ലാസ്സ്‌കാരനെ സിബിഐ അറസ്റ്റ് ചെയ്യുകയും ബസ് ജീവനക്കാരനായ അശോക് കുമാറിനെ വെറുതെ വിടുകയും ചെയ്തിരുന്നു.
ഗുരുഗ്രാമിലെ ജുവനൈല്‍ കോടതി 11ാം ക്ലാസ്സ്‌കാരനെ 11 ദിവസത്തേയ്ക്ക് തിരുത്തൽ സങ്കേതത്തിലേയ്ക്ക് അയച്ചിരിക്കുകയാണ്. ഈ കേസില്‍ നവംബര്‍ 22 ന് കോടതി വീണ്ടും വാദം കേള്‍ക്കും.