റഷ്യയിൽ നടക്കുന്ന ഫുട്ബോള്‍ മാമാങ്കത്തില്‍ പങ്കാളിയായിരിക്കുകയാണ് തിരച്ചില്‍ ഭീമനായ ഗൂഗിളും. ലോകകപ്പിന്‍റെ രണ്ടാം ദിവസവും അടിപൊളി ഡൂഡില്‍ ഒരുക്കിയിരിക്കുകയാണ് ഗൂഗിള്‍.
ഈജിപ്ത്, ഇറാൻ, മൊറോക്കോ, പോർച്ചുഗൽ, സ്പെയിൻ, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ ഫുട്ബോള്‍ എന്താണെന്ന് കാണിക്കുന്ന പ്രതീകങ്ങളുടെ ശേഖരമാണ് ഇന്നത്തെ ഡൂഡില്‍. തിരക്കുള്ള ചന്തയിലൂടെ നടന്നുപോകുന്ന സ്ത്രീ ഫുട്ബോള്‍ കളിക്കുന്ന ഒരു പറ്റം ചെറുപ്പക്കാരെ ആരാധനയോടെ നോക്കി നില്‍ക്കുന്നതാണ് ഇന്നത്തെ ഡൂഡില്‍.
ഈജിപ്റ്റിലെ ഫുട്ബോള്‍ ആരാധകരുടെ ആത്മാവാണ് ഡൂഡിലിലൂടെ പ്രതിഫലിക്കുന്നതെന്ന് ഈജിപ്റ്റ് ചിത്രകാരന്‍ ഷേൻനാവി പറഞ്ഞു.
ഇറാനിലെ ഏറ്റവും വലിയ കായിക വിനോദമാണ് ഫുട്ബോള്‍. ഇറാനിലെ ആളുകള്‍ ഫുട്ബോള്‍ കാണാനും കളിക്കാനും ഒരുപാട് താല്പര്യമുള്ളവരാണ്. ലോകകപ്പിന് വേണ്ടി രാജ്യത്തെ ജനങ്ങളെല്ലാം ഒറ്റകെട്ടായി ടീമിനൊപ്പം നില്‍ക്കുകയും ചെയ്യുന്നു- ഇറാനിൽ നിന്നുള്ള ആർട്ടിസ്റ്റ് റാഷിൻ ഖേയ്റേഹ് പറഞ്ഞു.
ഫുട്ബോള്‍ ഓരോ മുക്കിലും മൂലയിലുമുണ്ടെന്നാണ് പോർച്ചുഗൽ ആർട്ടിസ്റ്റ് റ്റിയാഗോ ഗാലോയുടെ അഭിപ്രായം.
കായിക ഇനങ്ങളുടെ രാജാവായാണ് സ്പെയിൻ ചിത്രക്കാരന്‍ അന്ദ്രേസ് ലൊസാനൊ ഫുട്ബോളിനെ വിശേഷിപ്പിക്കുന്നത്.
ലോകകപ്പില്‍ മത്സരിക്കുന്ന 32 രാജ്യങ്ങളിലെയും ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തിയാണ് ഡൂഡിൽ ഗൂഗിൾ രൂപകല്‍പന ചെയ്തിരിക്കുന്നത്. മത്സരം അവസാനിക്കുന്നത് വരെ എല്ലാ ദിവസവും ഓരോ ഡൂഡിലുകൾ അവതരിപ്പിക്കും.
ഫുട്ബോൾ എങ്ങനെയാണ് അവരവരുടെ രാജ്യത്തെ സ്വാധീനിച്ചിരിക്കുന്നതെന്നാകും ഓരോ ദിവസത്തെയും ഡൂഡിലിന്‍റെ പ്രമേയം. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം റഷ്യയിലെ പതിനൊന്നു സിറ്റികളിലായി 12 സ്റ്റേഡിയങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്.
തലാറി പേജ്, സെര്ജി ബ്രിൻ എന്നിവരാണ് 1998 ൽ ഗൂഗിൾ ഡൂഡിൽ ആദ്യമായി അവതരിപ്പിച്ചത്.