തൃശൂർ: തൃശൂർ വരന്തരപ്പിള്ളിയിലെ യുവാവിന്റെ അസ്വാഭാവിക മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസിൽ ഭാര്യ അറസ്റ്റിലായി. വരന്തരപ്പിള്ളി കലവറക്കുന്ന് സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. വിനോദും ഭാര്യയുമായുണ്ടായ കലഹത്തിനിടെ നിഷ ഇയാളെ കത്തി കൊണ്ട് കുത്തുകയായിരുന്നു. പ്രതി നിഷയെ സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ പതിനൊന്നാം തിയതി രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. വിനോദ് കൂലിപ്പണിക്കാരനാണ്. തൃശൂർ ടൗണിലെ സ്വകാര്യ ആശുപത്രി ജീവക്കാരിയാണ് നിഷ. നിഷയുടെ ഫോൺ വിളികളിൽ സംശയം പ്രകടിപ്പിച്ച വിനോദ് ഇതിനെചൊല്ലി പതിവായി കലഹിക്കുമായിരുന്നു. സംഭവ ദിവസം വൈകീട്ട് ജോലി കഴിഞ്ഞെത്തിയ വിനോദ് ഭാര്യ ഫോൺവിളിയിൽ മുഴുകിയിരിക്കുന്നത് കണ്ട് ഒച്ചവയ്ക്കുകയും ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും ചെയ്തു. നിഷ ഫോൺ കൊടുക്കാതിരുന്നതോടെ പിടിവലിയായി.


Also Read: Daksha: പ്രാർത്ഥനകൾ വിഫലം; വെണ്ണിയോട് പുഴയിൽ കാണാതായ 5 വയസുകാരി ദക്ഷയുടെ മൃതദേഹം കണ്ടെത്തി


ഇതിനിടെ സമീപത്തിരുന്ന മൂർച്ചയേറിയ കറിക്കത്തി കൊണ്ട് നിഷ വിനോദിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നെഞ്ചിലാണ് വിനോദിന്‌ കുത്തേറ്റത്. തുടർന്ന് ഭയപ്പെട്ട് പോയ നിഷ വിനോദിന്റെ മുറിവ് അമർത്തിപ്പിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടാവുകയും വിനോദ് തളർന്നു പോവുകയുമായിരുന്നു. കുറച്ച് നേരമായി ശബ്ദമൊന്നും കേൾക്കാതായതോടെ സമീപത്ത് താമസിക്കുന്ന വിനോദിന്റെ മാതാവ് വന്നന്വേഷിച്ചപ്പോൾ ഇരുവരേയും ശാന്തരായിക്കണ്ട് തിരിച്ചു പോയി. കുറേ സമയം കഴിഞ്ഞും വിനോദിന്റെ രക്തസ്രാവം നിലക്കാത്തതു കണ്ട് ഒരു വാഹനം വിളിച്ചുവരുത്തി നിഷ വിനോദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ ആരോഗ്യനിലവഷളായി വിനോദ് മരണപ്പെടുകയായിരുന്നു.