Delhi :  യെമൻ പൗരനെ കൊന്ന കേസിൽ വധശിക്ഷയ്ക്ക് വിധിച്ച നിമിഷ പ്രിയക്ക് വേണ്ടി നയതന്ത്ര ഇടപെടൽ നടത്താൻ കഴിയില്ലെന്ന് കേന്ദ്രസ‍ര്‍ക്കാര്‍. കൂടാതെ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് പണം നൽകി കേസ് ഒത്തുതീർപ്പാക്കാനുള്ള നടപടികളിലും സർക്കാരിന് നേരിട്ട് ഇടപെടാൻ ആകില്ലെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ യമൻ സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള സഹായം നൽകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അപ്പീൽ നൽകാനും നിമിഷപ്രിയയെ സന്ദർശിക്കാൻ പോകാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. മുമ്പും ഇതേ നിലപാട് തന്നെയാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതേസമയം സേവ് നിമിഷ പ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ കേന്ദ്ര സർക്കാരിന്റെ ഇടപെടാൻ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഈ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.


ALSO READ: Nimisha Priya : നിമിഷപ്രിയയുടെ മോചനത്തിന് സഹായം വാഗ്ദാനം ചെയ്ത് സംസ്ഥാന സർക്കാർ


ഒത്തുതീർപ്പ് ചർച്ചകൾ ബന്ധുക്കളോട് മുന്നോട്ട് കൊണ്ട് പോകാനാണ് ഹൈക്കോടതി നിർദ്ദേശിച്ചത്. കൂടാതെ ഈ നടപടികൾ ശരിയായി നടന്നില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ആക്ടിങ് ചീഫ് ജസ്റ്റിസ് വിപിൻ സാംഘി അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.


മാർച്ച് 7 തിങ്കളാഴ്ച നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ തലസ്ഥാനമായ സനായിലെ അപ്പീൽ കോടതി ശരിവെച്ചിരുന്നു. നിലവിൽ യെമന്റെ സുപ്രീം ജുഡീഷ്യൽ കൗൺസിലാണ് നിമിഷയ്ക്ക് മുമ്പിലുള്ള പ്രതീക്ഷ. യെമൻ പ്രസിഡന്റ് അധ്യക്ഷനായ ജുഡീഷ്യൽ കൗൺസിലാണ് കേസ് പരിഗണിക്കുക. എന്നാൽ അതിൽ അപ്പീൽ നടപടിക്രമങ്ങൾ കൃത്യമായിരുന്നോ എന്ന് മാത്രമെ പരിശോധിക്കാൻ സാധ്യതയുള്ളു. 


പാലക്കാട് കൊലങ്കോട് സ്വദേശിനിയാണ് നിമിഷ. 2017 ജൂലൈ 25നാണ് യെമൻ പൗരനായ തലാൽ മഹ്ദിയെ നിമിഷ പ്രിയ കൊന്ന് വാട്ടർടാങ്കിൽ ഒളിപ്പിച്ചത്.  ഈ കേസിൽ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. കീഴ് കോടതി വിധിക്കെതിരെ അപ്പീലിന് പോയെങ്കിലും മാർച്ച് ഏഴിന് വധശിക്ഷ ശരിവെക്കുകയായിരുന്നു.


തന്നെ യെമൻ പൗരൻ തടഞ്ഞ് വെച്ചിരിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് രക്ഷപ്പെടുന്നതിനിടെ ആത്മരക്ഷാർഥം കൊല ചെയ്തതാണെന്നുമാണ് നിമിഷയുടെ വാദം. സ്ത്രീയെന്ന പരിഗണനയും മകന്റെയും അമ്മയുടെയും കാര്യങ്ങൾ മുൻനിർത്തിയുമാണ് നിമിഷ ശിക്ഷ ഇളവിനായി കോടതിയെ സമീപിച്ചത്. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.