കൊച്ചി : വാഹനാപകടത്തിൽ കൊല്ലപ്പെട്ട മുൻ മിസ് കേരളയെയും റണ്ണറപ്പും മരിച്ച കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം എട്ട് പേരെ പ്രതി ചേർത്താണ് അന്വേഷണ ഉദ്യോഗസ്ഥർ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സൈജു തങ്കച്ചന്‍ അമിത വേഗത്തില്‍ മോഡലുകളുടെ കാറിനെ പിന്തുടര്‍ന്നതാണ് അപകടകാരണം എന്നാണ് കുറ്റപത്രത്തിലുള്ളത്. പ്രേരണാക്കുറ്റം, മനഃപൂർവമല്ലാത്ത നരഹത്യ, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.


2021 നവംബർ ഒന്നിനാണ് മുൻ മിസ്സ്‌ കേരള അന്‍സി കബീറും റണ്ണറപ്പറുമായ അഞ്ജന ഷാജനും ഉള്‍പ്പടെ നാലുപേര്‍ സഞ്ചരിച്ച കാര്‍ പാലാരിവട്ടം ചക്കരപ്പറമ്പില്‍ അപകടത്തില്‍പ്പെട്ടത്.  


ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ നിശാ പാർട്ടിയിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം. വാഹനം ഓടിച്ചിരുന്ന അബ്ദുറഹ്മാൻ മാത്രമാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ മോഡലുകൾ മരണപ്പെടുകയായിരുന്നു.
 
കേസിൽ നിർണായകമായിരുന്ന ഡിജിറ്റൽ വിഡിയോ റെക്കോഡർ നശിപ്പിച്ചതടക്കം അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഡിജിറ്റൽ വിഡിയോ റെക്കോഡർ കണ്ടെത്താനായി കൊച്ചി കായലിൽ തേവര  ഭാഗത്ത്  തിരിച്ചിൽ നടത്തിയിരുന്നുവെങ്കിലും ഹാർഡ് ഡിസ്ക് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.


സംഭവം നടന്ന് നാലു മാസങ്ങള്‍ക്ക് ശേഷമാണ് ക്രൈം ബ്രാഞ്ച് എസിപി ബിജി ജോര്‍ജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. നമ്പർ 18 ഹോട്ടലിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെ ഹോട്ടലുകളിൽ പോലീസും,എക്സൈസും ശക്തമായ നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.


 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.