Murder: സ്വത്തിന്റെ പേരിൽ തർക്കം; ഉത്തർപ്രദേശിൽ അച്ഛനെ കൊന്ന് വെട്ടിനുറുക്കി മകൻ
UP Crime News: മുരളി ധർ ഗുപ്തയാണ് മരിച്ചത്. ഇയാളുടെ മകനായ പ്രിൻസ് എന്ന സന്തോഷ് കുമാർ ഗുപ്തയെ അറസ്റ്റ് ചെയ്തതായി എസ്പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു.
ഗോരഖ്പൂർ: ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ സ്വത്ത് തർക്കത്തിന്റെ പേരിൽ അച്ഛനെ കൊന്ന് വെട്ടിനുറുക്കി മകൻ. അറുപത്തിരണ്ടുകാരനായ പിതാവിനെ മുപ്പതുകാരനായ മകനാണ് കൊലപ്പെടുത്തിയത്. പിന്നീട്, മൃതദേഹം വെട്ടിനുറുക്കി സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മുരളി ധർ ഗുപ്തയാണ് മരിച്ചത്. ഇയാളുടെ മകനായ പ്രിൻസ് എന്ന സന്തോഷ് കുമാർ ഗുപ്തയെ അറസ്റ്റ് ചെയ്തതായി എസ്പി കൃഷ്ണ കുമാർ ബിഷ്‌നോയ് പറഞ്ഞു.
ശനിയാഴ്ച രാത്രി തിവാരിപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ സൂരജ് കുണ്ഡ് കോളനിയിലാണ് സംഭവം നടന്നത്. പ്രതിയുടെ സഹോദരൻ പ്രശാന്ത് ഗുപ്ത പരാതിയുമായി പോലീസിനെ സമീപിച്ചതിനെ തുടർന്ന് ഞായറാഴ്ച പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കുടുംബത്തിലെ സ്വത്ത് തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് എസ്പി പറഞ്ഞു. വീട്ടിൽ തനിച്ചായിരുന്ന മുരളി ധർ ഗുപ്തയെ പ്രതി ചുറ്റിക ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
ഇര സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് സഹോദരന്റെ മുറിയിൽ നിന്ന് സ്യൂട്ട്കേസ് കൊണ്ടുവന്ന് മൃതദേഹം കഷ്ണങ്ങളാക്കി സൂക്ഷിച്ചു. പിന്നീട് മൃതദേഹ ഭാഗങ്ങൾ ഒരു ബാഗിലാക്കി വീടിന് പിന്നിലെ തെരുവിൽ ഉപേക്ഷിച്ചു. പ്രതിയുടെ സഹോദരൻ നൽകിയ വിവരത്തെത്തുടർന്ന് പോലീസ് ശരീരഭാഗങ്ങൾ വീണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...