വാഷിങ്ടണ്‍: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യക്കൊപ്പം അതേ വേഗത്തില്‍ വളരുകയാണ് ഇന്നത്തൈ കുട്ടികള്‍. എന്നാല്‍ ഇത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് കുട്ടികളിലെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍തീരുമാനിച്ചിരിക്കുകയാണ് അമേരിക്ക. ഇതിനായി 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളില്‍നിന്ന് വിലക്കാനുള്ള ബില്‍ സെനറ്റില്‍ അവതരിപ്പിച്ചു. പ്രാധാനമായും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയില്‍ നിന്നും വിലക്കാനാണ് ശുപാര്‍ശ. രാജ്യത്ത് കൗമാരക്കാര്‍ക്ക് സാമൂഹികമാധ്യമങ്ങള്‍ ഉപയോഗിക്കണമെങ്കില്‍ ടെക് കമ്പനികള്‍, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്നും  ബില്ലില്‍ നിര്‍ദേശിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷമായി ബാധിക്കുന്നുവെന്ന  വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബില്‍ ആവശ്യപ്പെടുന്നു. കുട്ടികളെക്കുറിച്ചുള്ള വ്യക്തിഗതവിവരങ്ങളടങ്ങിയ ഉള്ളടക്കമോ പരസ്യങ്ങളോ സാമൂഹികമാധ്യമ കമ്പനികള്‍ പങ്കുവെക്കാന്‍ പാടില്ലെന്നും അനുശാസിക്കുന്നുണ്ട്. ബില്ല് പ്രാബല്യത്തിത്തില്‍ വരുന്നതോടെ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും. കുട്ടികളുടെ പേരില്‍ പുതിയ അക്കൗണ്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയില്ല. എന്നാല്‍, ലോഗിന്‍ചെയ്യാതെ ഉള്ളടക്കം വായിക്കാന്‍ പറ്റും. സാമൂഹികമാധ്യമങ്ങളിലെ ചതിക്കുഴികളില്‍നിന്ന് കുട്ടികളെ രക്ഷിക്കാനുള്ള ആദ്യ പടിയായാണ് ഇത്തരമൊരു ബില്ല് കൊണ്ടുവരാനുള്ള കാരണമെന്ന് സെനറ്റംഗം ബ്രയാന്‍ ഷാറ്റസ് പ്രതികരിച്ചു. 2021-ലെ ഒരു സര്‍വേ റിപ്പോര്‍ട്ടുപ്രകാരം, യു.എസിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളില്‍ 57 ശതമാനം പെണ്‍കുട്ടികളിലും 29 ശതമാനം ആണ്‍കുട്ടികളിലും വിഷാദരോഗം ഉള്ളതായി കണ്ടെത്തിയിരുന്നു.


ALSO READ: അമിതമായി കാപ്പി കുടിക്കുന്നവരാണോ നിങ്ങൾ? പല്ലുകൾ നേരിടും ഈ പ്രശ്നങ്ങൾ


അമിതമായി ഫോണ് ഉപയോഗിക്കുന്നവര്‍ വിഷാദ രോഗികളാകാന് സാധ്യതയുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടികള്‍ മാത്രമല്ല, മുതിര്‍ന്നവരെപ്പോലും സ്ഥലകാലബോധം വിട്ട് ആസക്തരാക്കുവാനുള്ള ശക്തിയും സ്വാധിനവുമുള്ള ഇടങ്ങളായി മാറിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. മറ്റൊരു വിധത്തില്‍ ചിന്തിച്ചാല്‍ മാതാപിതാക്കളിലെ അമിതമായ ഫോണ്‍ ഉപയോഗമാണ് കുട്ടികളെയും ബാധിച്ചിരിക്കുന്നത്. ഇന്ന് ആര്‍ക്കും ആരോടും സംസാരിക്കാനോ ഇടപെഴകാനോ ഒന്നും സമയമില്ല. പരസ്പരം നേരില്‍ സംസാരിക്കാനുള്ള പല സാഹചര്യങ്ങളും കുറഞ്ഞു വന്നു. സ്വന്തം തിരക്കുകള്‍ക്കിടയില്‍ കുട്ടികള്‍ക്കൊപ്പം സംസാരിക്കാനോ അവരെ കേള്‍ക്കാനോ നേരമില്ലാതെ വന്നപ്പോള്‍ അച്ഛനമ്മമാര്‍ തന്നെയാണ് അവരുടെ കൈകളിലേക്ക് ഫോണ്‍ വെച്ചു കൊടുത്തത്. പിന്നീട് അവരുടെ കൂട്ടും വഴികാട്ടിയുമെല്ലാം സോഷ്യല്‍ ലോകമായി മാറുന്നു.


അതിലൂടെ ബ്ലൂവെയ്ല്‍ പോലെയുള്ള ആത്മഹത്യാ ഗെയിമുകളുടെ ഇരകളായി നമ്മുടെ കുട്ടികള്‍ മാറുന്നു. ഫേസ്ബുക്കില്‍ അംഗമാകാന്‍ കുറഞ്ഞ പ്രായം പതിമൂന്നു വയസ്സാണ്. പതിമൂന്നു മുതല്‍ പതിനെട്ട് വരെയുള്ള കുട്ടികള്‍ ഫേസ്ബുക്ക് അംഗത്വം തുടങ്ങിക്കഴിഞ്ഞാല്‍ പിന്നീടവനു മുന്നില്‍ തുറന്നു കിടക്കുന്ന മേഖലകള്‍ നിരവധിയാണ്. പരസ്യമായും രഹസ്യമായും ഗുണപരമായും ദോഷപരമായും അവനതില്‍ ആഴ്ന്നിറങ്ങാം. അതിനാല്‍ തന്നെ കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തെക്കുറിച്ച് മാതാപിതാക്കള്‍ക്ക് തികഞ്ഞ ബോധം ഉണ്ടായിരിക്കണം. കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും വേണം. യഥാര്‍ത്ഥത്തില്‍ അമേരിക്കയില്‍ മാത്രമല്ല ഇത് നമ്മുടെ നാട്ടിലും പ്രാവര്‍ത്തികമാക്കാവുന്ന ഒന്നാണ്. കുട്ടികളേക്കാള്‍ ഇതിലെ ചതിക്കുഴികളെക്കുറിച്ച് ആദ്യം ബോധവല്‍ക്കരണം നല്‍കേണ്ടത് മാതാപിതാക്കള്‍ക്കാണ്. ഹെല്‍ത്തിയായി ഫോണ്‍ എങ്ങനെ ഉപയോഗിക്കാം. ഇതിന്റെ അനന്തമായ സാഹചര്യങ്ങളെക്കുറിച്ചും ഓരോരുത്തരും ബോധവാന്മാരാകേണ്ടത് അത്യാവശ്യമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.