ഫാറൂഖാബാദ്: ഉത്തർപ്രദേശിൽ ഓക്സിജൻ ദൗർലഭ്യം മൂലം മരിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു. ഫാറൂഖാബാദിലെ സർക്കാർ ആശുപത്രിയിൽ 49 കുട്ടികൾ ഇങ്ങനെ മരിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നു. ഇവിടെ ചീഫ് മെഡിക്കൽ ഓഫീസർക്കും ചീഫ് മെഡിക്കൽ സൂപ്രണ്ടിനുമെതിരെ എഫ് ഐ ആർ ഫയൽ ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഫാറൂഖാബാദിലെ റാം മനോഹർ ലോഹ്യ രാജകീയ ചികിത്സാലയയിലാണ് സംഭവം നടന്നത്. കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഫാറൂഖാബാദ് പോലീസ് സൂപ്രണ്ട് ദയാനന്ദ് മിശ്ര പറഞ്ഞു.


കുട്ടികൾ മരിക്കുന്ന സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ, സിറ്റി മജിസ്‌ട്രേറ്റ് ജെ കെ ജെയിൻ എന്നിവർ ഉത്തരവിട്ടു. കൂടുതൽ അന്വേഷണം നടത്താൻ സമിതിയെ നിയോഗിച്ചിട്ടുണ്ട്.  


രാജ്യത്തെ ഞെട്ടിച്ച ഗോരഖ്പുർ ദുരന്തം പിന്നിട്ട് രണ്ടാഴ്ച്ചയ്ക്ക് ശേഷം ഉത്തർപ്രദേശിലെ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജില്‍ 42 കുട്ടികള്‍ മരണമടഞ്ഞിരുന്നു. ആഗസ്ത് ഒന്നു മുതൽ ആഗസ്ത് 28 വരെയുള്ള കാലയളവില്‍ ഇവിടെ 290 കുട്ടികൾ മരണമടഞ്ഞിട്ടുണ്ട്. ഇതില്‍ എഴുപത്തിയേഴോളം കുട്ടികള്‍ അക്യുട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം (എഇഎസ്) ബാധിച്ചാണ് മരിച്ചത്.


ആഗസ്ത് 27നും 28നും ഇടയിലുള്ള ദിവസങ്ങളില്‍ മാത്രം 36 കുട്ടികള്‍ മരിച്ചു. അതില്‍ ഏഴ് കുട്ടികൾ മസ്തിഷ്ക ജ്വരത്താലും, പതിനഞ്ച് കുട്ടികള്‍ നവജാത ശിശു വാർഡിലെ എൻ.ഐ.സി.യുവിലും 14 കുട്ടികൾ വിവിധ അസുഖങ്ങളാലും മരിച്ചതായാണ് റിപ്പോർട്ട്.


ഈ വര്‍ഷം ജനുവരി മുതൽ ബി.ആർ.ഡി മെഡിക്കൽ കോളേജില്‍ 1250 കുട്ടികൾ മരിച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു. അതില്‍ 175 മരണങ്ങളും മസ്തിഷ്ക ജ്വരം മൂലമാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 


കുട്ടികളുടെ മരണത്തില്‍ ഗുരുതര വീഴ്ച ആശുപത്രി അധികൃതരില്‍ നിന്നുണ്ടായതിനെത്തുടര്‍ന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ ബി.ആർ.ഡി. മെഡിക്കല്‍ കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് മിശ്രയെ സസ്പെൻഡ് ചെയ്തിരുന്നു.