ബംഗളൂരു: പുതുവത്സരരാത്രിയില്‍ ബംഗളൂരുവിലെ കമ്മനഹള്ളിയിൽ നടന്ന പീഡനവും തുടര്‍സംഭവങ്ങളും സംസ്ഥാനത്തെയും ബെംഗളൂരുവിനെയും അപമാനിക്കാനുള്ള ഗുഢാലോചനയുടെ ഭാഗമാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. ഇന്ന്‍ ഉച്ചയ്ക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പരമേശ്വര ഇക്കാര്യം പറഞ്ഞത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ബൈക്ക് യാത്രികർ യുവതിയെ ആക്രമിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നും എന്നാൽ കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്നും  പരമേശ്വര പറഞ്ഞു. 


സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നഗരമാണ് ബംഗളൂരു. പീഡനം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പുതുവത്സര രാത്രിയിൽ നടന്ന അതിക്രമങ്ങളെക്കുറിച്ചുള്ള മന്ത്രിയുടെ നിരുത്തരവാദപരമായ പ്രസ്താവന ഏറെ വിമർശനങ്ങൾ വിളിച്ചുവരുത്തിയിരുന്നു.


എന്നാൽ, തന്‍റെ പ്രസ്താവന  വളച്ചൊടിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. പാശ്ചാത്യ സംസ്‌കാരത്തെയോ വസ്ത്രധാരണത്തെയോ താന്‍ അപമാനിച്ചിട്ടില്ലെന്നും പരമേശ്വര വ്യക്തമാക്കി.


ബെംഗളൂരുവില്‍ കൂടുതല്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജി. പരമേശ്വര വ്യക്തമാക്കി. നഗരത്തില്‍ 550 പുതിയ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും 5000 ക്യാമറകള്‍ സ്ഥാപിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


ബെംഗളൂരു എംജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ പോലീസ് സാന്നിധ്യത്തില്‍ നിരവധി സ്ത്രീകള്‍ ലൈംഗികമായി അപമാനപ്പെട്ടിരുന്നു. ഈ വാര്‍ത്തയ്ക്കു പിന്നാലെ നഗരത്തിലെ കമ്മനഹള്ളിയില്‍ പുതുവത്സരരാത്രിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെ രണ്ട് ബൈക്ക് യാത്രികര്‍  ചേര്‍ന്നു ആക്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നത് ദേശീയതലത്തില്‍ ചര്‍ച്ചയായിരുന്നു.