Patna: ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പ് (Bihar Assembly Election 2020)  പ്രഖ്യാപിച്ചതോടെ  ജന ക്ഷേമകരമായ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും  നടത്തുന്നതില്‍ എല്ലാ പാര്‍ട്ടികളും മത്സരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പിന് മുന്നോടിയായി ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും 25,000 രൂപയും ബിരുദം പാസാകുന്ന പെണ്‍കുട്ടികള്‍ക്ക്   50,000 രൂപയും  നല്‍കുമെന്ന്  മുഖ്യമന്ത്രി (Bihar Chief Minister) നിതീഷ് കുമാര്‍ (Nitish Kumar) പ്രഖ്യാപിച്ചു. 


JD(U), BJP സഖ്യ സര്‍ക്കാരാണ് ബീഹാറില്‍ അധികാരത്തിലിരിയ്ക്കുന്നത്. സംസ്ഥാനത്ത് ഭരണത്തുടര്‍ച്ച അവകാശപ്പെടുന്ന നിതീഷ് കുമാര്‍  ഭരണം നിലനിര്‍ത്താന്‍ നിരവധി വാഗ്ദാനങ്ങളാണ് നല്‍കുന്നത്.  ബീഹാറിനായി  അടുത്ത 5  വര്‍ഷത്തേയ്ക്കുള്ള തന്‍റെ പദ്ധതികള്‍ ഓരോന്നായി അദ്ദേഹം വ്യക്തമാക്കി. 


പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നതിന്   പുറമേ കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കുമെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. സംസ്ഥാനത്തെ മുഴുവന്‍ കൃഷി ഭൂമികളിലും ജലസേചനം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ ജോലികള്‍ നല്‍കാന്‍ കഴിയില്ലെന്ന് സമ്മതിച്ച നീതീഷ് കുമാര്‍ എല്ലാ ജില്ലകളിലും മെഗാ സ്‌കില്‍ സെന്‍റര്‍ തുടങ്ങുമെന്നും ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേകം വകുപ്പിനെ ചുമതലപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.


എല്ലാ ഗ്രാമങ്ങളിലും സോളാര്‍ലൈറ്റും മാലിന്യസംസ്‌കരണ പദ്ധതിയും നടപ്പിലാക്കുമെന്ന് നിതീഷ് കുമാര്‍ വാഗ്ദാനം ചെയ്തു. ഇതിന് പുറമേ ആരോഗ്യ മേഖലയിലെ വികസനം, ശ്മശാനം, വൃദ്ധ സദനങ്ങള്‍, റോഡ് നവീകരണം തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് നിതീഷ് കുമാര്‍ ജനങ്ങള്‍ക്ക് മുന്നില്‍  വച്ചിരിയ്ക്കുന്നത്. 


ബീഹാറില്‍  നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍.   ബീഹാറില്‍ 243 സീറ്റിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ്  ഒക്ടോബര്‍ 28, നവംബര്‍ 3, 7 തിയതികളിലായാണ് നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക.