Patna: ബീഹാറില്‍ നിയമസഭ തിരഞ്ഞെടുപ്പിന്  (Bihar Assembly Election) ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ  കോവിഡ്  നിയന്ത്രണങ്ങള്‍ (Covidprotocol) കാറ്റില്‍പ്പറത്തി  തിരഞ്ഞെടുപ്പ് പ്രചാരണം.... 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആളുകള്‍  തിക്കിത്തിരക്കിയത് മൂലം  സ്റ്റേജ് തകര്‍ന്ന് വീണു. JD(U) നേതാവ് ചന്ദ്രികാ റായിയുടെ (Chandrika Rai) തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെയാണ് സ്റ്റേജ് തകര്‍ന്നുവീണത്. 


സരണ്‍ ജില്ലയില്‍ വ്യാഴാഴ്ചയാണ് സംഭവം. സോന്‍പുര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെ ചന്ദ്രികാ റായി നടത്തിയ റാലിക്കിടെയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.


വേദിയില്‍ ആദ്യം സംസാരിച്ചത് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡിയാണ്. റൂഡിയുടെ പ്രസംഗത്തിനുശേഷം ചന്ദ്രികാ റായ് പ്രസംഗിക്കാന്‍ എഴുന്നേതോടെ അദ്ദേഹത്തിന്‍റെ അനുയായികള്‍  ഹാരമണിയിക്കാന്‍ സ്‌റ്റേജിലേക്ക് ഓടിക്കയറി. തൊട്ടുപിന്നാലെയാണ് സ്റ്റേജ് തകര്‍ന്നത്. 


ബീഹാറിലെ മുന്‍ ആര്‍ജെഡി മന്ത്രിസഭകളില്‍ അംഗമായിരുന്ന ചന്ദ്രികാ  റായ് കഴിഞ്ഞ ഓഗസ്റ്റിലാണ് ആര്‍ജെഡി വിട്ട് ജെഡിയുവില്‍ ചേര്‍ന്നത്. റായിയുടെ മകള്‍ ഐശ്വര്യയും തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 


ഐശ്വര്യയെയാണ് ആര്‍ജെഡി നേതാവും ലാലു പ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവ് വിവാഹം കഴിച്ചിരുന്നത്. 2018ലായിരുന്നു ഇവരുടെ വിവാഹം. 


അതേസമയം, ബീഹാറില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കപ്പെടുന്നില്ല എന്ന ആരോപണവും ഉയരുന്നുണ്ട്.  
സാമൂഹ്യ അകലം ഉറപ്പാക്കാനുള്ള നടപടികളൊന്നും പാര്‍ട്ടികള്‍ സ്വീകരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.  
കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും  
നൂറുകണക്കിന് ആളുകളാണ് റാലിയില്‍ പങ്കെടുക്കുന്നത്.  രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് ഇതിനകം ബീഹാറില്‍ കോവിഡ് സ്ഥിരീകരിച്ചിരിയ്ക്കുന്നത്. 


Also read: Bihar Assembly Election: 10 ലക്ഷം യുവാക്കള്‍ക്ക് തൊഴില്‍ , പ്രകടന പത്രികയില്‍ മഹാസഖ്യത്തിന്‍റെ മഹാ വാഗ്ദാനം


മൂന്നു ഘട്ടങ്ങളിലായാണ് ബീഹാറില്‍ തിരഞ്ഞെടുപ്പ് നടക്കുക.   243 മണ്ഡലങ്ങളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്​ടോബര്‍ 28, നവംബര്‍ മൂന്ന്​, ഏഴ്​ തിയതികളിലായാണ്  തിരഞ്ഞെടുപ്പ്. നവംബര്‍ 10ന്​ വേ​ട്ടെണ്ണല്‍ നടക്കും.