ബംഗളുരു: തമിഴ്നാടിന് കാവേരി നദീജലം വിട്ടുകൊടുക്കണമെന്ന സുപ്രീംകോടതിയുടെ വിധിയില്‍ കർണാടകയിൽ കര്‍ഷകരുടെ വൻപ്രതിഷേധം.   സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ ബംഗളുരു-മൈസൂർ ദേശീയപാത കർഷകരുടെ നേതൃത്വത്തിൽ ഉപരോധിച്ചിരിക്കുകയാണ്. കനത്ത ഗതാഗതക്കുരുക്കിന് ഇത് കാരണമായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഏകദേശം എഴുന്നൂറോളം സർക്കാർ ബസുകൾ നിരത്തിൽ നിന്ന് പിൻവലിച്ചതായാണ് വിവരം. അനിഷ്ട സംഭവങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തെ തുടർന്ന് ബംഗളുരു അടക്കമുള്ള ജില്ലകളിൽ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.


കാവേരി സംരക്ഷണ സമിതി മാണ്ഡ്യയില്‍ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. കാവേരി നദിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിന്നാണ് നദീജലതർക്കവുമായി ബന്ധപ്പെട്ട് ഭൂരിഭാഗം പ്രതിഷേധങ്ങളും അരങ്ങേറുന്നത്.  ഇവിടെ സ്കൂളുകളും കോളേജുകളും അടഞ്ഞു കിടക്കുകയാണ്. വാഹനങ്ങള്‍ ബംഗളുരു-മൈസൂർ ദേശീയപാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. വാഹനങ്ങള്‍ കടത്തിവിടാതെ ബെംഗളൂരു- മൈസൂര്‍ ഹൈവേ തടയാനാണ് പ്രക്ഷോഭകരുടെ നീക്കം.


അതേസമയം, റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംപി ജി മാഡെ ഗൗഡ പറഞ്ഞു. ജലസേചന വകുപ്പ് മന്ത്രി എംബി പട്ടീലുമായി ഫോണില്‍ ബന്ധപ്പെട്ടെന്നും കര്‍ണാടകയിലെ കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടതായും ഗൗഡ പറഞ്ഞു. 


ഇന്നലെ, കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന പ്രദേശങ്ങളിലെ 40,000 ഏക്കര്‍ ഭൂമിയിലെ സാംബ കൃഷിക്കായി 50.52 ടി.എം.സി അടി വെള്ളം വിട്ടു നല്‍കണമെന്നാണ് തമിഴ്നാടിന്‍റെ ഹര്‍ജി പരിഗണിക്കവേയാണ് ഇന്ന്‍ മുതൽ അടുത്ത 10 ദിവസത്തേക്ക് 15,000 ഘന അടി വെള്ളം  വീതം വിട്ടുകൊടുക്കണമെന്ന് സുപ്രീംകോടതി കർണാടകയോട് ആവശ്യപ്പെട്ടത്.