ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമത്തെത്തുടർന്നു സംസ്ഥാന സർക്കാരും, ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിൻ്റെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ്‌ എംപിയുടെ നീക്കം. ഗവർണർമാരുടെ ഇടപെടലുകൾ കർണ്ണാടക, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ മുതലായ സംസ്ഥാനങ്ങളിൽ ഭരണ പ്രതിസന്ധി സൃഷ്ടിക്കാനിടയായ സാഹചര്യത്തിലാണ്  ഗവർണർ എന്ന പദവി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട്  സകാര്യബിൽ ലോകസഭയിൽ സമർപ്പിച്ചതെന്ന് ടി എൻ പ്രതാപൻ എം പി അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ നാട്ടുരാജ്യങ്ങളായി വിഭജിക്കപ്പെട്ടിരുന്ന ഇന്ത്യയെ ഭരണപരമായി ഏകോപിപ്പിക്കാനും, മേൽനോട്ടം ഉറപ്പാക്കാനും കൊളോണിയൽ ഭരണകൂടം നടപ്പിലാക്കിയ ഗവർണർ, റെസിഡൻറ് പദവികൾ സമകാലിക പ്രാതിനിധ്യ ജനാധിപത്യ തത്വങ്ങൾക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ്‌ എംപി  ഈ സ്വകാര്യ ബിൽ സമർപ്പിച്ചത്.


തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകൾക്ക് മുകളിൽ നാമനിർദേശം ചെയ്യപ്പെട്ട ഗവർണർ എന്ന അധികാര കേന്ദ്രം ഭരണതലത്തിലും, പ്രായോഗിക തലത്തിലും പ്രതിസന്ധി സൃഷ്ടിക്കാൻ കാരണമാകുന്നുണ്ടെന്ന് വർത്തമാന രാഷ്ട്രീയ സംഭവ വികാസങ്ങൾ തെളിയിച്ചിട്ടുണ്ട്. തെരെഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ താൽപര്യങ്ങൾക്കു വിരുദ്ധമായി ഗവർണർമാർ പലപ്പോഴും ഏകപക്ഷീയമായി പെരുമാറാൻ സാധ്യതയുണ്ടെന്ന് ഭരണഘടനാ നിർമാണ സമിതിയുടെ ചർച്ചയിലടക്കം ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജനാധിപത്യപരമായി തെരെഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരുകളും, കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനായി ഭരണഘടനയിലെ മാർഗനിർദേശങ്ങളും, മറ്റു നിയമങ്ങളും പര്യാപ്തമാണെന്നിരിക്കെ  ഗവർണർ എന്ന പദവി ആലങ്കാരികവും, അപ്രസക്തവുമാണെന്നും ടി എൻ പ്രതാപൻ എം പി സ്വകാര്യ ബില്ലില്‍  പറയുന്നു.


 കേന്ദ്ര മന്ത്രിസഭാ ശുപാർശ പ്രകാരം രാഷ്ട്രപതി നിയമിക്കുന്ന ഗവർണർ പദവി പലപ്പോഴും വിരമിച്ചതിനു ശേഷമുള്ള പാരിതോഷികമായി മാറിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രാധിനിത്യ ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിക്കാനും, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും ഗവർണർ എന്ന പദവി നീക്കം ചെയ്‌തു ഭരണഘടനാ ഭേദഗതി ചെയ്യൽ അനിവാര്യമാണെന്ന് ഈ ബില്ലിലൂടെ ലക്ഷ്യമാക്കുന്നുവെന്നു സ്വകാര്യബില്ലിൻറെ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ടി എൻ പ്രതാപൻ എം പി ചൂണ്ടിക്കാട്ടി.