ന്യൂ ഡൽഹി : സ്വമേധയാൽ ലൈംഗിക തൊഴിൽ ചെയ്യുന്നവർക്കെതിരെ നിയമനടപടി പാടില്ലെന്ന് സുപ്രീം കോടതി. ലൈംഗിക തൊഴിൽ  നിയമവിധേയമായ പ്രൊഫഷനാണെന്നും മാന്യത നൽകണമെന്ന് സുപ്രീം കോടതി വിധിച്ചു. ഉഭയസമ്മതം ലൈംഗിക തൊഴിലിന് ഏർപ്പെടുന്നതിൽ പോലീസിന് അനാവശ്യമായി ഇടപെടാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. തൊഴിലാളികൾക്കെതിരെ കേസെടുക്കുകയോ ക്രിമിനൽ നടപടി സ്വീകരിക്കുകയോ ചെയ്യരുതെന്നും സുപ്രധാനമായ ഉത്തരവിൽ കോടതി  പോലീസിനോട് നിർദേശിച്ചു. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്


COMMERCIAL BREAK
SCROLL TO CONTINUE READING

വേശ്യാവൃത്തി ഒരു തൊഴിലാണെന്നും ലൈംഗിക തൊഴിലാളികൾക്ക് നിയമപ്രകാരം അന്തസ്സിനും തുല്യസംരക്ഷണത്തിനും അർഹതയുണ്ടെന്നും വിധിയൽ പറയുന്നു. ലൈംഗിക തൊഴിലാളി പ്രായപൂർത്തിയായ ആളാണെന്നും സമ്മതത്തോടെയാണ് പങ്കെടുക്കുന്നതെങ്കിൽ  പോലീസിന് നടപടി എടുക്കാനാവില്ലെന്നും  കോടതി പറഞ്ഞു. അതേസമയം വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തു. രാജ്യത്തെ ഓരോ വ്യക്തിക്കും ഭരണഘടനയുടെ 21 -ആം അനുഛേദം പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ടെന്നും കോടതി പറഞ്ഞു. 


 ALSO READ : Yasin Malik : ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഹവാല ഇടപാട്; കശ്മീർ വിഘടനവാദി നേതാവ് യാസിൻ മാലിക്കിന് ജീവപര്യന്തം


അതോടൊപ്പം ലൈംഗിക തൊഴിലാളികളുടെ മക്കളെ അവരുടെ അമ്മയിൽ നിന്ന് വേർപെടുത്തുവാൻ പാടില്ല. അടിസ്ഥാന  മര്യാദക്കും സംരക്ഷണത്തിനും അവരും മക്കളും അർഹരാണ്. മാതാവിനൊപ്പം വേശ്യാലയത്തിൽ കഴിയുന്ന കുട്ടികളെ കടത്തിക്കൊണ്ട് പോരുന്നത് നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി.  


കൂടാതെ പരാതി നൽകുന്ന ലൈംഗികതൊഴിലാളികളോട് വിവേചനം കാണിക്കരുതെന്നും കോടതി പോലീസിനോട് ആവശ്യപ്പെട്ടു. ലൈംഗികതിക്രമത്തിന് ഇരയായ ലൈംഗിക തൊഴിലാളിക്ക് വൈദ്യ-നിയമ സഹായങ്ങൾ ലഭ്യമാക്കണമെന്നും കോടതി പറഞ്ഞു. ഏതെങ്കിലും കേസുകളിൽ ലൈംഗിക തൊഴിലാളികൾ ഇരകളോ പ്രതികളോ ആണെങ്കിലും അവരുടെ പേരു വിവരങ്ങൾ പുറത്ത് വെളിപ്പെടുത്താതിരിക്കാൻ മാധ്യമങ്ങൾ അതീവശ്രദ്ധ പുലർത്തണമെന്നും, അവരുടെ ഫോട്ടോകൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കാതിരിക്കാനോ സംപ്രേക്ഷണം  ചെയ്യാനോ ഉള്ള സാഹചര്യം ഉണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു.


ALSO READ : ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി


താൽക്കാലികമായി ലൈംഗിക തൊഴിലാളികളെ ഷെൽട്ടറുകളിൽ മാറ്റിപ്പാർപ്പിക്കാം. എന്നാൽ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഷെൽട്ടർ ഹോമുകളിലേക്ക്  മാറ്റി താമസിപ്പിക്കാൻ അധികാരികൾക്ക് അവകാശമില്ലെന്നും കോടതി പ്രസ്താവിച്ചു. രാജ്യത്ത് ലൈംഗികത്തൊഴിലാളികൾ നേരിടുന്ന അക്രമവും ചൂഷണവും അവഗണിക്കപ്പെടുന്ന സാഹര്യത്തിലാണ് സുപ്രീം കോടതിയുടെ  സുപ്രധാന ഇടപെടൽ.



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.