ന്യൂഡൽഹി: ഗോസംരക്ഷണത്തിന്‍റെ പേരില്‍ ദളിതര്‍ക്കെതിരെ ഉത്തര്‍പ്രദേശിലും ഗുജറാത്തിലും നടക്കുന്ന ആക്രമണങ്ങളെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ രാജ്യസഭ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയുടെ ഭീഷണി. ശഹറൻപുരിലെ ദലിത് സംഘർഷം രാജ്യസഭയിൽ ചർച്ച ചെയ്യണമെന്ന് മായാവതി ആവശ്യപ്പെട്ടു. പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനം ആരംഭിച്ച ഇന്ന് ഭരണപക്ഷത്തെക്കുറിച്ച് നിരവധി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്ത് വര്‍ഗിയത പ്രചരിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നത്.ഗോ സംരക്ഷണത്തിന്‍റെ പേരില്‍ ഗുജറാത്തിലും, ഉത്തര്‍പ്രദേശിലും ന്യൂനപക്ഷങ്ങൾക്കും ദളിതര്‍ക്കുമെതിരെ നിരവധി അക്രമങ്ങളാണ് നടക്കുന്നത്. ശഹറൻപുരില്‍ ദളിതര്‍ ആക്രമിക്കപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ കാഴ്ചക്കാരവുക മാത്രമാണ് ചെയ്തത്. അവിടെ സന്ദര്‍ശിക്കാന്‍ പോലും തന്നെ അനുവദിച്ചില്ല. നടപടി സ്വീകരിക്കാതെ സംഭാഷണത്തിലൂടെ ദലിത് വോട്ടുകള്‍ നേടാമെന്നത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും മായാവതി വ്യക്തമാക്കി.


എന്നാല്‍, മായാവതിയുടെ സംഭാഷണം പിന്നെയും തുടർന്നതോടെ വിശദാംശങ്ങൾ അവസാനിപ്പിച്ച് അടിയന്തിര പ്രമേയം അവതരിപ്പിക്കാൻ ഡെപ്യൂട്ടി ചെയർമാൻ പി.ജെ. കുര്യൻ ആവശ്യപ്പെടുകയായിരുന്നു. ഇതില്‍ പ്രകോപിതയായി തന്നെ സംസാരിക്കാന്‍ അനുവദിച്ചില്ലെങ്കിൽ ഇപ്പോൾത്തന്നെ രാജിവയ്ക്കുമെന്ന് മായാവതി സഭയിൽ പറഞ്ഞു. 


അതേസമയം, മായാവതി മുന്നോട്ടുവച്ച വിഷയം ഗൗരവമുള്ളതാണെന്നും ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. ദളിതരുടെയും ന്യൂനപക്ഷങ്ങളുടെയും അവസ്ഥ ദയനീയമാണെന്നും അദ്ദേഹം പറഞ്ഞു.