New Delhi: യമുന നദി വീണ്ടും അപകടനില കടന്നതോടെ ഡല്‍ഹി കനത്ത ജാഗ്രതയില്‍. യമുനയിലെ ജലനിരപ്പ് തിങ്കളാഴ്ച വീണ്ടും 205.33 മീറ്റർ കടന്നതിനെ തുടർന്ന് രാജ്യതലസ്ഥാനത്ത് വീണ്ടും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യമാണ്. കരകവിഞ്ഞൊഴുകിയ നദിയിലെ ജലനിരപ്പ് രാവിലെ ഏഴുമണിയോടെ 205.81 മീറ്ററായി.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Kerala Rain : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി


ഡല്‍ഹിയില്‍  കഴിഞ്ഞ കുറേ ദിവസങ്ങളായി മഴ പെയ്യുന്നില്ല എങ്കിലും ഹിമാചൽ പ്രദേശിലും   ഉത്തരാഖണ്ഡിലെ ചില ഭാഗങ്ങളിലും പെയ്യുന്ന കനത്ത മഴയെ തുടർന്ന് ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ വെള്ളം അധികമായി ഒഴുകി എത്തുകയാണ്. കഴിഞ്ഞ ദിവസം  ബാരേജിൽ നിന്ന് 2 ലക്ഷം ക്യുസെക്‌സ് വെള്ളം തുറന്നുവിട്ടതിനെത്തുടർന്നാണ്  യമുനയില്‍ വീണ്ടും ജലനിരപ്പ്‌ ഉയര്‍ന്നത്.  


206.7 മീറ്റർ വരെ യമുനയിലെ ജലനിരപ്പ് ഉയരാം എന്നും  വീണ്ടും നദി കരകവിഞ്ഞൊഴുകുന്ന സാഹചര്യം പ്രതീക്ഷിക്കുന്നതായി സെൻട്രൽ വാട്ടർ കമ്മീഷൻ മുന്നറിയിപ്പ് നൽകി. താഴ്ന്ന പ്രദേശങ്ങളിൽ മടങ്ങിയെത്തിയവരെ വീണ്ടും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയതായും നദിയിലെ ജലനിരപ്പ് ഇതേ നിലയില്‍ തുടരാൻ സാധ്യതയുണ്ടെന്നും കമ്മീഷൻ വ്യക്തമാക്കി. ദേശീയ തലസ്ഥാനത്തെ യമുനയിലെ ജലനിരപ്പ് പ്രളയബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.



ശനിയാഴ്ച രാത്രി 10 മണി വരെ, യമുനയിലെ ജലനിരപ്പ് 205.02 മീറ്ററായിരുന്നു, അപകടസൂചനയായ 205.33 മീറ്ററിൽ നിന്ന് താഴെ ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജിൽ നിന്ന് തുറന്നുവിട്ട അധികജലം ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ഡൽഹിയിലെത്തിയത്. 


യമുനയിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ഡൽഹി സർക്കാർ അതീവ ജാഗ്രതയിലാണ്. ആശങ്കയുളവാക്കുന്ന സാഹചര്യമാണ് നിലവില്‍ ഡല്‍ഹിയില്‍ ഉള്ളത്. ആളുകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാൻ സജീവമായ നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചു വരികയാണ്‌ എന്ന് ഡൽഹി പൊതുമരാമത്ത് മന്ത്രി അതിഷി പറഞ്ഞു.


സ്ഥിതിഗതികൾ നേരിടാൻ മധ്യ ജില്ലയിലും കിഴക്കൻ ജില്ലയിലും യമുനാ നദിക്ക് സമീപമുള്ള യമുനാ ബസാർ, യമുനാ ഖാദർ എന്നിവിടങ്ങളിലും അധികൃതർ കൂടുതൽ തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.


അതേസമയം, യമുനയില്‍ ജലനിരപ്പ്‌ ഉയര്‍ന്നത് ഇത്തവണ ഡല്‍ഹിയെ മാത്രമല്ല, പരിസര പ്രദേശമായ ഗാസിയാബാദിലും പ്രകടമായി. ഹിൻഡൻ നദിയുടെ ഒഴുക്ക് വർധിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച വൈകുന്നേരം മുതൽ ഗാസിയാബാദിൽ 1,000 പേരെ മാറ്റിപ്പാർപ്പിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ നദിയിലെ നീരൊഴുക്ക് 10,575 ക്യുസെക്‌സ് വർദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.


ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ പെയ്യുന്ന കനത്ത മഴയാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം. ഒരാഴ്ച മുമ്പ് ജനജീവിതം താറുമാറാക്കിയ വെള്ളപ്പൊക്കം വീണ്ടും ആവര്‍ത്തിയ്ക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.  ഹിമാചൽ പ്രദേശിശിലെയും ഉത്തരാഖണ്ഡിലെയും ചില ഭാഗങ്ങളിൽ ജൂലൈ 25 വരെ കനത്തതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.   



  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.