ന്യൂഡല്‍ഹി: ഇപിഎഫില്‍ അടയ്ക്കുന്ന പണം ഇനി എവിടെ നിക്ഷേപിക്കണമെന്ന് വരിക്കാരന് തീരുമാനിക്കാം. ഓഹരിയിലും, കടപ്പത്രത്തിലും വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താനാണ് അവസരമുള്ളത്. ഓഹരിയിലും കടപ്പത്രത്തിലും നിശ്ചിത അനുപാതത്തില്‍ നിക്ഷേപിക്കാനുള്ള അവസരവുമുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇതുസംബന്ധിച്ച് തൊഴില്‍ മന്ത്രാലയം ഉടനെ തീരുമാനമെടുത്തേക്കും. നാഷണല്‍ പെന്‍ഷന്‍ സ്‌കീമിനു സമാനമായ നിക്ഷേപരീതിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ സെക്യൂരിറ്റി, കടപ്പത്രം, ഓഹരി, മണിമാര്‍ക്കറ്റ് നിക്ഷേപങ്ങള്‍, ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് തുടങ്ങിയവയില്‍ നിക്ഷേപിക്കാന്‍ അവസരമുണ്ട്. 


നിക്ഷേപകന് പരമാവധി നേട്ടം നല്‍കാനുള്ള അവസരം ലഭിക്കുന്നതോടൊപ്പം വന്‍തുക ഓഹരി വിപണിയിലെത്തുന്നത് രാജ്യത്തിന്‍റെ സമ്പദ്ഘടനയ്ക്ക് ഗുണകരമാകുകയും ചെയ്യും. 


2015 ഏപ്രില്‍ മുതല്‍ തുടരുന്ന രീതിയനുസരിച്ച് ഇപിഎഫ്ഒ നടത്തുന്ന 50 ശതമാനം നിക്ഷേപവും സര്‍ക്കാര്‍ സെക്യൂരിറ്റികളിലാണ്. 45 ശതമാനം കടപ്പത്രങ്ങളിലും നിക്ഷേപിക്കുന്നു. ഇതില്‍തന്നെ 15 ശതമാനംവരെതുക ഇടിഎഫ് വഴി ഓഹരിയിലും നിക്ഷേപിക്കുന്നുണ്ട്.


ഇപിഎഫില്‍നിന്ന് വരിക്കാരന് ലഭിക്കുന്ന നിലവിലെ ആദായം 8.5 ശതമാനംമാത്രമാണ്. 50 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കാന്‍ അവസരമുള്ളതുകൊണ്ട് എന്‍പിഎസില്‍ 10 ശതമാനംവരെ നേട്ടം ലഭിക്കുന്നുണ്ട്. ദീര്‍ഘകാലത്തേയ്ക്കാകുമ്പോള്‍ അതില്‍കൂടുതല്‍ ആദായം ലഭിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. 


ഇതുസംബന്ധിച്ചുള്ള നയത്തിന്‍റെ കരട് തയ്യാറായിക്കഴിഞ്ഞു. അഞ്ചുകോടി ഇപിഎഫ്ഒ വരിക്കാര്‍ക്ക് ഇതിന്‍റെ ഗുണം ലഭിക്കും.