സര്‍ക്കാരിന് കന്നട മാതൃക: ഗോവ, ബിഹാര്‍, മണിപ്പൂര്‍ പ്രതിപക്ഷനേതാക്കള്‍ ഗവര്‍ണറെ കണ്ടു
ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന വാദവുമായി ഗോവ, ബിഹാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
പനാജി: കര്‍ണാടക മാതൃക പിന്തുടര്ന്ന് ബിജെപിയെ വെട്ടിലാക്കാനുള്ള നീക്കവുമായി കോണ്‍ഗ്രസ്. ഏറ്റവും വലിയ ഒറ്റ കക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന വാദവുമായി ഗോവ, ബിഹാര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടി എംഎല്‍എമാര്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കി.
ഗോവയിൽ മനോഹർ പരീക്കർ സർക്കാരിനെ താഴെയിറക്കാനുള്ള നീക്കവുമായി 13 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഇന്ന് പാജ്ഭവനിലെത്തി ഗവര്‍ണര്‍ മൃദുല സിന്‍ഹയ്ക്ക് നിവേദനം കൈമാറി.
2017 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 17 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു കോണ്‍ഗ്രസ്. 40 അംഗങ്ങളാണ് ഗോവ നിയമസഭയില്‍ ഉള്ളത്. എന്നാൽ 13 സീറ്റുകൾ മാത്രമുള്ള ബിജെപിയാണ് ഇപ്പോള്‍ ഗോവ ഭരിക്കുന്നത്. മറ്റു പാർട്ടികളിലെ പത്ത് എംഎൽഎമാരുടെ പിന്തുണകൂടി നേടിയാണ് മനോഹർ പരീക്കറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഗോവയിൽ അധികാരമേറ്റത്. അതുകൂടാതെ കോണ്‍ഗ്രസിൽനിന്നു ഒരു അംഗത്തെ തങ്ങളോടൊപ്പം കൂട്ടുകയും ചെയ്തു.
പുതിയ സാഹചര്യത്തില്‍, ബിജെപിയെ പ്രതിരോധത്തിലാക്കുന്നതാണ് കോണ്‍ഗ്രസിന്റെ നടപടി. നാളെ നടക്കാനിരിക്കുന്ന കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ ബിജെപി വിജയിക്കുകയാണെങ്കില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് ഈ രാഷ്ട്രീയ കരുനീക്കം.
ഇതേ മാതൃക പിന്തുടര്ന്ന്, ബിഹാറില്‍ തേജസ്വി യാദവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഗവര്‍ണര്‍ക്ക് നിവേദനം നല്കി. മണിപ്പൂരില്‍ കോണ്‍ഗ്രസ് പ്രതിനിധി സംഘവും സമാന ആവശ്യവുമായി ഗവര്‍ണറെ സമീപിച്ചു. ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
അവസരം തരികയാണെങ്കില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വ്യക്തമാക്കി.